ആന്റണി എതിരാളിയല്ല: കരുണാകരന്‍
തിരുവനന്തപുരം: എ. കെ. ആന്റണി തന്റെ എതിരാളിയല്ലെന്നും താന്‍ അദ്ദേഹത്തിന് നേര്‍വഴി കാണിച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും കെ. കരുണാകരന്‍.
മാര്‍ച്ച് 16 ചൊവാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.
വിമര്‍ശിച്ചുകൊണ്ടുതന്നെ കാര്യക്ഷമമായി മുന്നോട്ടുപോവും. ഇനി മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉള്ളതുകൊണ്ട് തൃപ്തിപ്പെടുമെന്നും കരുണാകരന്‍ പറഞ്ഞു.
ആന്റണിയും താനും ചേര്‍ന്നാണ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമെടുത്തതെന്ന റിപ്പോര്‍ട്ട് ശരിയല്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ താന്‍ മുന്‍കൈയെടുത്തിട്ടില്ല. താനും ആന്റണിയും ചേര്‍ന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ അങ്ങനെയല്ല ഉണ്ടായതെന്നും കരുണാകരന്‍ പറഞ്ഞു.
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തരംഗമുണ്ടാവില്ല. രാജ്യസഭാ സീറ്റ് നല്‍കണമെന്ന് താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. സഹപ്രവര്‍ത്തകരുടെ താത്പര്യം കണക്കിലെടുത്താണ് രാജ്യസഭാ സ്ഥാനാര്‍ഥിയാവാമെന്ന് താന്‍ സമ്മതിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കിടയില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയാവുന്ന കാര്യം തന്നോട് സൂചിപ്പിച്ചെന്നും താന്‍ വഴങ്ങിയെന്നും കരുണാകരന്‍ പറഞ്ഞു.
കഴിഞ്ഞ ലോക്സഭയില്‍ തന്റെ കുടുംബത്തില്‍ നിന്ന് രണ്ട് പേരുണ്ടായിരുന്നു. ഇത്തവണ ഒരാള്‍ മാത്രമേയുണ്ടാവൂ. തന്റെ കുടുംബത്തിലെ ആരെയും താന്‍ രാഷ്ട്രീയത്തിലേക്ക് തള്ളിവിട്ടിട്ടില്ല. മറ്റൊരു നേതാവിന്റെ മകന്‍ കൂടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
യുവാക്കളെ താനെന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്ന് ജയിച്ച വി. എസ്. ശിവകുമാറിനെയാണ് താന്‍ യുവനേതാവെന്ന നിലയില്‍ കൊണ്ടുവന്നത്. ഈ തിരഞ്ഞെടുപ്പില്‍ താന്‍ മുന്നോട്ടുവച്ച യുവനേതാവാണ് പത്മജയെന്ന് കരുണാകരന്‍ പറഞ്ഞു.
എല്ലാ സിറ്റിംഗ് എംപിമാര്‍ക്കും വീണ്ടും അവരുടെ മണ്ഡലങ്ങള്‍ തന്നെ നല്‍കിയപ്പോള്‍ തന്റെ മണ്ഡലമായ മുകുന്ദപുരത്ത് സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കാനുള്ള അവകാശം തനിയ്ക്കുണ്ടായിരുന്നു. കുറെ കാലമായി കോണ്‍ഗ്രസിന് വേണ്ടി പത്മജ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെന്നതാണ് തന്റെ എപ്പോഴത്തെയും നിലപാടെന്ന് എ. കെ. ആന്റണിയുടെ ന്യൂനപക്ഷ പ്രസ്താവന സംബന്ധിച്ച് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications