കള്ളുകച്ചവടം: സമ്പ്രദായം മാറ്റില്ല; ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടും
തിരുവനന്തപുരം: കള്ളുകച്ചവടം സംബന്ധിച്ച് നിലവിലുള്ള സമ്പ്രദായം ഒരു വര്‍ഷംകൂടി തുടരാനും ബാര്‍ ലൈസന്‍സ് ഫീസ് ചെലവിന്റെ അടിസ്ഥാനത്തില്‍ പല തട്ടുകളായി വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇപ്പോഴത്തം കള്ള് നയം ഉടനേ മാറ്റില്ല. ആറ് മാസത്തിന് ശേഷം കള്ള് നയം മാറ്റണമോയെന്ന് ആലോചിയ്ക്കാനാണ് ഐക്യമുന്നണി ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍, ഈ നിര്‍ദ്ദേശത്തെ മന്ത്രിമാരായ ആര്‍. ബാലകൃഷ്ണപിള്ള, കെ. മുരളീധരന്‍, കടവൂര്‍ ശിവദാസന്‍, എം.വി. രാഘവന്‍ തുടങ്ങിയവര്‍ ശക്തിയായി എതിര്‍ത്തു. അതിനെത്തുടര്‍ന്നാണ് ഒരു വര്‍ഷത്തേക്ക് കള്ളുനയം തുടരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
വിദേശമദ്യത്തിന്റെ കാര്യത്തില്‍ മൂന്നുമാസത്തേക്ക് ഇപ്പോഴുള്ള സമ്പ്രദായം തുടരും. അതിനുശേഷം അതില്‍ മാറ്റം വരുത്തുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി എ.കെ. ആന്റണി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ബാറുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് സ്ലാബ് അടിസ്ഥാനത്തില്‍ ഈടാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതനുസരിച്ച് ഒരു മാസം 200 കെയ്സ് വരെ മദ്യം വില്‍പന നടത്തുന്ന ബാറുകള്‍ ഇനി 15 ലക്ഷം രൂപ അടച്ചാല്‍ മതിയാകും. എന്നാല്‍, 200നും 500നും മധ്യേ കെയ്സ് വില്ക്കുന്നവര്‍ 20 ലക്ഷവും 500 മുതല്‍ 1000 വരെയുള്ളവര്‍ 25 ലക്ഷവും അതിനുമുകളിലുള്ളവര്‍ 30 ലക്ഷം രൂപയും നല്കണം.
കഴിഞ്ഞ മൂന്നുവര്‍ഷം ബാറുകള്‍ ബിവറേജസ് കോര്‍പ്പറേഷനില്‍നിന്ന് വാങ്ങിയ മദ്യത്തിന്റെ ശരാശരി എടുത്തായിരിക്കും പുതിയ സ്ലാബ് നിശ്ചയിക്കുക. ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് ഫീസ് രണ്ടുലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. ബിയര്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ ഇനി മൂന്നുലക്ഷം നല്കണം. ഇതേവരെ അവയ്ക്ക് 1.5 ലക്ഷമായിരുന്നു ഫീസ്.
കണ്‍വെന്‍ഷനുകളോടനുബന്ധിച്ച് നടത്തുന്ന മദ്യപാര്‍ട്ടികള്‍ക്ക് സ്പെഷല്‍ പെര്‍മിഷന് ഇനി 10,000 രൂപ അടയ്ക്കണം. കല്യാണം പോലുള്ള ചെറിയ ചടങ്ങുകള്‍ക്ക് 1000 രൂപ നല്കിയാല്‍ മതിയാകും. സ്വിമ്മിങ്ങ്പൂള്‍ പരിസരം, ലാണ്‍ എന്നിവിടങ്ങളില്‍ ഇനി മദ്യം വിളമ്പാന്‍ 50,000 രൂപ നല്കണം. ഇതേവരെ അത് 25,000 രൂപയായിരുന്നു.