ഭൂരിപക്ഷം വിമതര്‍ക്കൊപ്പം: ചാക്കോ
കൊച്ചി: ഐ ഗ്രൂപ്പിലെ വിമതരെന്ന് മുദ്രകുത്തപ്പെടുന്നവര്‍ക്കൊപ്പാണ് ഭൂരിപക്ഷം പ്രവര്‍ത്തകരുമുള്ളതെന്നും മറുവിഭാഗത്തിനൊപ്പം ആളുകളില്ലെന്നും പി. സി. ചാക്കോ.
കരുണാകരനെയും കുടുംബത്തെയും അനുകൂലിക്കുന്നവരും ഇന്ദിരാഗാന്ധിയെ അനുകൂലിക്കുന്നവരുമായി രണ്ടു വിഭാഗങ്ങളായി ഐ ഗ്രൂപ്പ് ചേരി തിരിഞ്ഞിരിക്കുകയാണ്. ഇരുവിഭാഗത്തിനുമിടയിലെ ഭിന്നത വരുംദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാവും.
കരുണാകരനെ അനുകൂലിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമാണ്. അവരുടെ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ക്ക് യോജിപ്പില്ല. മറുവിഭാഗത്തിനോടൊപ്പമാണ് ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുള്ളത്.
തങ്ങളുടെ അഭിപ്രായം പറയുന്നവരെ വിലക്കാനുള്ള നീക്കം ശരിയല്ല. ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ നേതാക്കള്‍ അവരുടെ അഭിപ്രായം പറയും. അവരെ വിലക്കാന്‍ ആര്‍ക്കുമാവില്ല.
കെപിസിസി പ്രസിഡന്റ് പി. പി. തങ്കച്ചന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത് ആരോടും ചോദിച്ചിട്ടല്ല. അതുകൊണ്ടുതന്നെ ഉണ്ണിത്താനെതിരെ നടപടിയെടുക്കുന്നത് ധാര്‍മികമല്ല. നേതാക്കള്‍ക്കെതിരെ നടപടിയെടുത്താന്‍ അത് ദോഷം ചെയ്യും.
സ്ഥാനാര്‍ഥി ലിസ്റിന്റെ കാര്യത്തില്‍ ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സ്ഥാനാര്‍ഥി ലിസ്റ് ക്ലിയര്‍ ചെയ്ത് നല്‍കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയോട് ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഇതുവരെ അത് ചെയ്തിട്ടില്ല. കോഴിക്കോട്, മുകുന്ദപുരം മണ്ഡലങ്ങളിലെ വിജയസാധ്യതയെ കുറിച്ച് ഹൈക്കമാന്റിന് സംശയമുണ്ട്.
എറണാകുളത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. പാര്‍ട്ടിയില്‍ പ്രാഥമികാംഗത്വം പോലുമില്ലാത്ത എഡ്വേര്‍ഡ് എടേഴത്തിനെ സ്ഥാനാര്‍ഥിയാക്കിയതിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല. എറണാകുളം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടാവില്ല.
വീട്ടിലിരുന്ന് പാര്‍ട്ടിയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്ന കരുണാകരന്റെ പാരമ്പര്യമാണ് മുരളിക്ക് ആപത്തായതെന്ന് ചാക്കോ പറഞ്ഞു.












Click it and Unblock the Notifications