എറണാകുളം സീറ്റിനെ ചൊല്ലി തര്‍ക്കം
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഹൈക്കമാന്റിന്റെ തീരുമാനം നീളുന്നു.
നേരത്തെ മുകുന്ദപുരം, കോഴിക്കോട് സീറ്റുകളെ ചൊല്ലിയാണ് തര്‍ക്കമുണ്ടായിരുന്നത്. മുകുന്ദപുരത്ത് പത്മജയെയും കോഴിക്കോട് വി. ബലറാമിനെയും തന്നെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചതായാണ് അറിയുന്നത്. ഇരുമണ്ഡലങ്ങളുടെയും കാര്യത്തില്‍ തീരുമാനമായപ്പോള്‍ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി തര്‍ക്കമുയര്‍ന്നിരിക്കുകയാണ്.
ഐ ഗ്രൂപ്പിലെ ഒരു വിഭാഗം തന്നെയാണ് എഡ്വേഡ് എടേഴത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസില്‍ പ്രാഥമികാംഗത്വം പോലും എഡ്വേഡിനുണ്ടായിരുന്നില്ലെന്നതാണ് എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാന്‍ ഹൈക്കമാന്റിന് തടസമായത്. മുംബൈയിലെ പ്രശസ്ത മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഫര്‍ഗൂസണ്‍സിന്റെ റിപ്പോര്‍ട്ടില്‍ എഡ്വേഡ് എടേഴത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് എതിരായ ചില നിഗമനങ്ങളുണ്ടായിരുന്നു.
എഡ്വേഡിനെ ഒഴിവാക്കുകയാണെങ്കില്‍ സിമി റോസ്ബെല്‍ ജോണിനെ സ്ഥാനാര്‍ഥിയാക്കമെന്നാണ് കരുണാകരന്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം സിമിയുടെ സ്ഥാനാര്‍ഥിത്വത്തോടും ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.
അതേ സമയം മുകുന്ദപുരം, കോഴിക്കോട് മണ്ഡലങ്ങളുടെ കാര്യത്തില്‍ സ്വീകരിച്ച തന്ത്രപരമായ നിലപാടാണ് മുഖ്യമന്ത്രി എ. കെ. ആന്റണി എറണാകുളം മണ്ഡലത്തിന്റെ കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്. മുകുന്ദപുരത്തും കോഴിക്കോട്ടും കരുണാകരന്‍ നിര്‍ദേശിച്ചയാളെ മാറ്റി വേറൊരാളെ സ്ഥാനാര്‍ഥിയാക്കുമെന്ന്് അപകടം ചെയ്യുമെന്ന് ആന്റണി ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. ഇതേ നിലപാടാണ് എറണാകുളം മണ്ഡലത്തിന്റെ കാര്യത്തിലും ആന്റണിയെടുത്തിട്ടുള്ളത്.