ഉണ്ണിത്താനെയും ശരത്തിനെയും നീക്കണം: ഐ ഗ്രൂപ്പ്
തിരുവനന്തപുരം: രാജ്മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് നീക്കണമെന്ന് കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെടാന്‍ ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു.
മാര്‍ച്ച് 23 ചൊവാഴ്ച രാത്രി കെ. കരുണാകരന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദിനുമെതിരെ ഉടന്‍ നടപടിയെടുക്കുന്നതിന് സമ്മര്‍ദം ചെലുത്താന്‍ തീരുമാനിച്ചത്.
കെ. മുരളീധരനെതിരെ നടത്തിയ സാമ്പത്തിക ആരോപണം പിന്‍വലിച്ച് മാപ്പുപറയണമെന്ന് ഇരുവരോടും ആവശ്യപ്പെടാനും തീരുമാനിച്ചു. പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇരുവരെയും പുറത്താക്കണമെന്ന് കെപിസിസി നേതൃത്വത്തോട് ഐ ഗ്രൂപ്പ് ആവശ്യപ്പെടും.
കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് അറിയുന്നത്. കെപിസിസി പ്രസിഡന്റെന്ന നിലയില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനോട് തങ്കച്ചന്‍ വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും മന്ത്രി കെ. മുരളീധരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് അദ്ദേഹം യോഗത്തില്‍ പങ്കെടുക്കുകയായിരുന്നുവത്രെ.
ഇരുവര്‍ക്കുമെതിരെ എത്രയും പെട്ടെന്ന് നടപടി വേണമെന്ന് മുരളീധരന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മുരളിയുടെ ആവശ്യത്തിന് കരുണാകരന്‍ മൗനസമ്മതം നല്‍കി.
മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, പി. ശങ്കരന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
മാര്‍ച്ച് 23 ചൊവാഴ്ച വൈകീട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ കെ. കരുണാകരനുമായി കൂടികാഴ്ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉണ്ണിത്താന്‍ പിന്നീട് അതില്‍ നിന്ന് മാറി. കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടി അമ്മയുടെ ചരമ വാര്‍ഷീകമായിരുന്നു ചൊവാഴ്ച. അങ്ങനെ ഒരു ദിവസം വിവാദം ഉയര്‍ത്തിയിരിയ്ക്കുന്ന താന്‍ അദ്ദേഹത്തെ കാണാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നാണ് ഉണ്ണിത്താന്‍ പിന്നീട് പറഞ്ഞത്.
മുരളീധരനും മറ്റും ഉണ്ണിത്താന്‍-ശരത് സംഘത്തെ കോണ്‍ഗ്രസില്‍ നിന്ന് സസ്പണ്ട് ചെയ്യണമെന്നാണ് ആഗ്രഹമെങ്കിലും അതിനോട് പത്മജയ്ക്ക് അത്ര യോജിപ്പില്ല. ഇക്കാര്യം കരുണാകരനും മുരളീധരനും അറിയുകയും ചെയ്യാം. അങ്ങനെ ഇരുവര്‍ക്കെതിരേയും ഉള്ള നടപടി പ്രശ്നം ഐ വിഭാഗത്തിലെ മുരളി-പത്മജ ചേരിതിരിവ് വെളിച്ചത്ത് കൊണ്ടുവരുകയാണ്.