നടപടി അംഗീകരിക്കുന്നില്ല: ഉണ്ണിത്താന്‍
തിരുവനന്തപുരം: കെപിസിസിയുടെ അച്ചടക്ക നടപടി അംഗീകരിക്കുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. കെപിസിസി പ്രസിന്റായിരുന്നപ്പോള്‍ കെ. മുരളീധരന്‍ ആന്റണി സര്‍ക്കാരിന അട്ടിമറിക്കാനായി ഒരു സിപിഎം നേതാവിന്റെ വീട്ടില്‍ ചെന്ന് ചര്‍ച്ച നടത്തിയിരുന്നെന്നും അക്കാര്യം നിഷേധിച്ചാല്‍ തെളിയിക്കാമെന്നും രാജ്മോഹന്‍ മാര്‍ച്ച് 25 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ണിത്താന്‍ പറഞ്ഞു.
അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശിക്ഷ പ്രഖ്യാപിച്ചതിന് ശേഷം പ്രശ്നം അച്ചടക്ക സമിതിക്ക് വിടുന്നത് വിരോധാഭാസമാണ്.
മുരളീധരന്റെ നിര്‍ബന്ധം മൂലമാണ് തനിക്കും ശരത്ചന്ദ്രപ്രസാദിനുമെതിരെ നടപടിയെടുക്കാന്‍ കെപിസിസി ആക്ടിംഗ് പ്രസിഡന്റ് തീരുമാനിച്ചത്. കോണ്‍ഗ്രസിലെ വിവിധ നേതാക്കള്‍ അച്ചടക്ക നടപടിയെ എതിര്‍ത്തിരുന്നു. എന്നിട്ടും നടപടി വേണമെന്ന് മുരളി വാശി പിടിക്കുകയായിരുന്നു.
കെ. കരുണാകരനും നടപടിയെടുക്കുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ മുരളിയുടെ നിര്‍ബന്ധത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നു. പുത്രവാത്സല്യം കൊണ്ട് അന്ധനായ കരുണാകരന്‍ വീണ്ടും പുത്രവാത്സല്യത്തിന് കീഴടങ്ങുകയായിരുന്നു.
14 ജില്ലകളിലെയും ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുമായി താന്‍ ആശയവിനിമയം നടത്തുമെന്നും അവരുടെ വികാരം മനസിലാക്കി പ്രചാരണം നടത്തുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
കരുണാകരന്റെ വീട്ടില്‍ ചേര്‍ന്ന മുരളി ഗ്രൂപ്പിന്റെ യോഗമാണ് നടപടിക്ക് തീരുമാനിച്ചത്. കെപിസിസി ആക്ടിംഗ് പ്രസിഡന്റായ പി. പി. തങ്കച്ചന്‍ മുരളി ഗ്രൂപ്പിന്റെ വക്താവായി മാറി. കോണ്‍ഗ്രസ് മുരളിയുടെ പാര്‍ട്ടിയായി മാറിയിരിക്കുന്നു.
ആന്റണിയും കരുണാകരനും ഒന്നിച്ചതോടെ ആര്‍ക്കും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാവില്ലെന്ന് പറഞ്ഞ മുരളി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ജനങ്ങളാണ് കോണ്‍ഗ്രസിന്റെ വിധി നിര്‍ണയിക്കുന്നത്. അത് മെയ് 10ന് ശേഷം വ്യക്തമാവും- ഉണ്ണിത്താന്‍ പറഞ്ഞു.