കരുണാകരന് വേണ്ടി ആന്റണി വാദിച്ചു
കൊച്ചി: ലോക്സഭാ സ്ഥാനാര്‍ഥിയായി കെ. മുരളീധരനെ ആദ്യമായി നിര്‍ദേശിച്ച് കെ. കരുണാകരന്റെ പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിച്ച എ. കെ. ആന്റണി അതേ തന്ത്രം ഇത്തവണയും പയറ്റുന്നു.
സ്ഥാനാര്‍ഥി ലിസ്റിന്റെ കാര്യത്തില്‍ കെ. കരുണാകരന് അനുകൂലമായ നിലപാടാണ് എ. കെ. ആന്റണി സ്വീകരിച്ചിരിക്കുന്നത്. ഏതാനും സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലുള്ള തര്‍ക്കം മൂലമാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ലിസ്റ് പ്രഖ്യാപനം വൈകുന്നത്. തര്‍ക്കമുള്ള സീറ്റുകളില്‍ കെപിസിസി നിര്‍ദേശിച്ച ഐ ഗ്രൂപ്പുകാരായ സ്ഥാനാര്‍ഥികളെ മാറ്റണമെന്ന ഹൈക്കമാന്റിന്റെ അഭിപ്രായത്തോട് ശക്തമായ എതിര്‍പ്പാണ് ആന്റണി പ്രകടിപ്പിച്ചത്.
മുകുന്ദപുരം സീറ്റില്‍ പത്മജ വേണുഗോപാലിന്റെ സ്ഥാനാര്‍ഥിത്വം ഹൈക്കമാന്റ് ഏതാണ്ട് അംഗീകരിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട്, എറണാകുളം സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഹൈക്കമാന്റിന് അതൃപ്തിയുണ്ട്. കോഴിക്കോട്ട് വി. ബലറാമിനെയും എറണാകുളത്ത് എഡ്വേഡ് എടേഴത്തിനെയും മാറ്റണമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഈ നിര്‍ദേശത്തോട് യോജിപ്പില്ലെന്ന് ആന്റണി അറിയിച്ചു.
സ്ഥാനാര്‍ഥി ലിസ്റിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ആന്റണിയും കരുണാകരനും ധാരണയായിട്ടുണ്ട്. കരുണാകര വിഭാഗം നിര്‍ദേശിച്ച സ്ഥാനാര്‍ഥികളെ മാറ്റിയാല്‍ കരുണാകരന്റെ അപ്രീതി ഉണ്ടാവുമെന്ന ആശങ്കയാണ് ഹൈക്കമാന്റ് നിര്‍ദേശത്തെ എതിര്‍ക്കാന്‍ ആന്റണിയെ പ്രേരിപ്പിച്ചത്. ചില പ്രത്യേക ഘട്ടങ്ങളില്‍ ആന്റണി ഗ്രൂപ്പും കരുണാകര ഗ്രൂപ്പും തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി മുമ്പും ഒന്നിച്ചുനിന്നിട്ടുണ്ട്. അത് തന്നെയാണ് ഇത്തവണയും ആവര്‍ത്തിക്കുന്നത്.
രാജ്മോഹന്‍ ഉണ്ണിത്താന്റെയും ശരത്ചന്ദ്രപ്രസാദിന്റെയും സസ്പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കാനുള്ള ഹൈക്കമാന്റ് നീക്കത്തെയും ആന്റണി എതിര്‍ത്തേക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ കരുണാകരന്റെ അപ്രീതിക്ക് കാരണമാവുന്ന ഒന്നും ചെയ്യാന്‍ ആന്റണി മുതിരില്ല.