യേശുദാസ് മകനെ തിരുത്തണം
തൃപ്പൂണിത്തുറ: സംഗീതം പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗം മാത്രമാണെന്ന് ധരിച്ചിരിക്കുന്ന മകന്‍ വിനോദിനെ യേശുദാസ് തിരുത്തണമെന്ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ മുന്‍ വിദ്യാര്‍ഥി ബാലകൃഷ്ണ മാരാര്‍ പറഞ്ഞു.
ആര്‍എല്‍വി കോളജില്‍ തന്റെ രണ്ടു വര്‍ഷം സീനിയറായി പഠിച്ച യേശുദാസ് അക്കാലങ്ങളില്‍ പല കഷ്ടപ്പാടും സഹിച്ചാണ് പഠനം തുടര്‍ന്നിരുന്നത്. അന്നത്തെ കഷ്ടപ്പാട് നിറഞ്ഞ ദിവസങ്ങള്‍ യേശുദാസ് ഓര്‍ക്കുന്നുണ്ടെങ്കില്‍ തന്റെ മകനെ തിരുത്തുകയാണ് അദ്ദേഹം ചെയ്യേണ്ടത്- മാരാര്‍ പറഞ്ഞു.
അധ്യാപകരുടെ സഹായമില്ലായിരുന്നെങ്കില്‍ യേശുദാസിന് ആര്‍എല്‍വി കോളജിലെ പഠനം പൂര്‍ത്തിയാക്കാനാവില്ലായിരുന്നു. അത്രക്ക് കഷ്ടമായിരുന്നു അദ്ദേഹത്തിന്റെ സാമ്പത്തികനില. ഇവിടുത്തെ സംഗീത വിപണിയെ പാശ്ചാത്യ രാജ്യങ്ങളിലേതിനോട് താരതമ്യപ്പെടുത്തുന്ന വിനോദ് യേശുദാസിന് തന്റെ അച്ഛന്റെ ആ ഭൂതകാലത്തെ പറ്റി അറിവില്ലായിരിക്കാം.
കല്യാണ സുന്ദരം ഭാഗവതരെ പോലുള്ള ആളുകളുടെ സഹായവും തുണയും കൊണ്ടാണ് ഇപ്പോഴത്തെ നിലയില്‍ യേശുദാസിന് എത്താന്‍ കഴിഞ്ഞത്. തന്നെ സഹായിച്ചവരുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ കാട്ടാറുള്ള യേശുദാസ് ഒരിക്കലും വളര്‍ന്നുവരുന്ന ഗായകരോട് ഇത്തരം നിലപാട് സ്വീകരിക്കാന്‍ പാടില്ല.
അന്ന് കല്യാണസുന്ദരം ഭാഗവതരും വെച്ചൂര്‍ ഹരിഹര അയ്യരും നല്കിയ പ്രത്യേക ക്ലാസുകളാണ് യേശുദാസിനെ കര്‍ണ്ണാടകസംഗീതത്തില്‍ സഹായിച്ചത്. യേശുദാസും കൂട്ടുകാരും ഇപ്പോള്‍ പാര്‍ട്ടി ഓഫീസായി പ്രവര്‍ത്തിയ്ക്കുന്ന സ്റാച്യൂ കവലയിലെ ഒരു പഴയ വീട്ടിലാണ് പഠിച്ച കീര്‍ത്തനങ്ങള്‍ പരിശീലിച്ചിരുന്നത്. ഈ വീടിന് എതിര്‍വശത്തുള്ള മാധവറാവു എന്നയാള്‍ നടത്തിയിരുന്ന ചെറിയൊരു ചായക്കടയില്‍ നിന്നാണ് യേശുദാസ് പ്രാതലും ഉച്ചഭക്ഷണവും കഴിച്ചിരുന്നത്. അച്ഛന്റെ സംഗീതത്തെ പണം ഉണ്ടാക്കാനുള്ള ഒരു വഴിയായി കാണുന്ന മകന്‍ വിനോദ് യേശുദാസിന്റെ സമീപനം മാറണം.- അദ്ദേഹം പറഞ്ഞു.
തൃപ്പൂണിത്തുറയിലെത്തുമ്പോഴൊക്ക ആ ദിവസങ്ങളെ പറ്റി അദ്ദേഹം തന്നെ പ്രസംഗങ്ങളില്‍ ഓര്‍ക്കാറുണ്ട്. ആര്‍എല്‍വി കോളജിലെ വിദ്യാര്‍ഥികളോട് തങ്ങളുടെ മേഖലയില്‍ വിജയം കൈവരിക്കുന്നതിന് എല്ലാ വെല്ലുവിളികളെയും അഭിമുഖീകരിക്കാന്‍ അദ്ദേഹം ഉപദേശിക്കാറുണ്ട്.
അങ്ങനെയുള്ള യേശുദാസ് തന്റെ മകനെ തിരുത്താനാണ് ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ മകന്റെ കച്ചവടക്കണ്ണോടെയുള്ള സമീപനം മൂലം ദശകങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത യേശുദാസിന്റെ കീര്‍ത്തിയായിരിക്കും കളങ്കപ്പെടുന്നത്- മാരാര്‍ പറഞ്ഞു.