തിരഞ്ഞെടുപ്പക്രമം: 11 മരണം
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടവോട്ടെടുപ്പില്‍ പരക്കെ അക്രമം നടന്നു. ഒട്ടാകെ 11 പേര്‍ കൊല്ലപ്പെട്ടു. ആറ് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കശ്മീരില്‍ രണ്ട് സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ മണിപ്പൂരില്‍ നാല് സുരക്ഷാഭടന്മാര്‍ മരിച്ചു.
ഒന്നാംഘട്ട വോട്ടെടുപ്പ് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, വിദേശകാര്യമന്ത്രി യശ്വന്ത് സിന്‍ഹ, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ നിതീഷ്കുമാര്‍, ജുവല്‍ ഒറാം, കാഷിറാം റാണ, ഹരേന്‍ പഥക് എന്നിവരുടെ വിധി തീരുമാനിയ്ക്കും.
മണിപ്പൂര്‍, ബിഹാര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബോംബ് സ്ഫോടനം നടന്നു. ജാര്‍ഖണ്ഡ്, മിസോറാം എന്നിവിടങ്ങളിലും അക്രമം നടന്നു. കശ്മീരില്‍ തീവ്രവാദികള്‍ പോളിംഗ് ബൂത്തിന് നേരെ ആക്രമണം നടത്തി.
തിരഞ്ഞെടുപ്പക്രമത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 13 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലേയും ഉള്‍പ്പെടെ 140 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കശ്മീരിലാണ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. 12 പോളിംഗ് സ്റേഷനുകള്‍ക്ക് നേരെ തീവ്രവാദികള്‍ ഗ്രനേഡെറിഞ്ഞു. ബാരമുള്ളയില്‍ സുരക്ഷാഉദ്യോഗസ്ഥര്‍ വെടിവെപ്പ് നടത്തി.
ഛത്തീസ്ഗഡിലെ ബസ്തറില്‍ നക്സലൈറ്റുകളുടെ കുഴിബോംബാക്രമണത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ബിഹാറില്‍ കേന്ദ്രമന്ത്രി നിതീഷ് കുമാര്‍ ജനവിധി തേടുന്ന ബര്‍ മണ്ഡലത്തില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ബൂത്ത് പിടിച്ചെടുക്കാന്‍ വരുന്നവര്‍ക്കെതിരെ വെടിവയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. പാറ്റ്നയില്‍ നാല് പോളിംഗ് ബൂത്തിന് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ തീവ്രവാദികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. മണിപ്പൂരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ നാല് സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. തീവ്രവാദികള്‍ ഇവിടെ ഇലക്്ട്രോണിക്സ് യന്ത്രങ്ങള്‍ തട്ടിയെടുത്തു.