കോണ്‍ഗ്രസിന് ചരിത്രദുരന്തം
തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ നിന്ന് എംപിയെ പോലും ലോക്സഭയിലേക്ക് അയക്കാന്‍ കഴിയാത്ത ഭീമന്‍പരാജയമാണ് കോണ്‍ഗ്രസിന് നേരിടേണ്ടിവന്നത്.
കഴിഞ്ഞ ലോക്സഭയില്‍ ആറ് എംപിമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് അതില്‍ ഒരു സീറ്റ് പോലും നിലനിര്‍ത്താനായില്ല. ആഞ്ഞടിച്ച എല്‍ഡിഎഫ് തരംഗത്തില്‍ തകര്‍ന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷകളും കണക്കുകൂട്ടലുകളുമാണ്. യുഡിഎഫിന് ആശ്വാസമായി ലഭിച്ചത് മുസ്ലിം ലീഗിന്റെ കുത്തക സീറ്റായ പൊന്നാനി മാത്രം. അതേ സമയം ലീഗ് തുടര്‍ച്ചയായി ജയിക്കുന്ന മഞ്ചേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുകയും ചെയ്തു. ഇവിടെ ടി.കെ. ഹംസയാണ് വിജയിച്ചത്.
അടൂര്‍, ആലപ്പുഴ, മാവേലിക്കര, മുകുന്ദപുരം, തൃശൂര്‍, കോഴിക്കോട് എന്നീ സീറ്റുകളില്‍ ഒന്നു പോലും കോണ്‍ഗ്രസിന് നിലനിര്‍ത്താനായില്ല. തുടര്‍ച്ചയായി മൂന്ന് തവണ ആലപ്പുഴയില്‍ നിന്ന് ജയിച്ച വി. എം. സുധീരന് പോലും അടിതെറ്റി. 687 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. എസ്. മനോജിനോട് അദ്ദേഹം തോറ്റത്.
പരമ്പരാഗതമായി കോണ്‍ഗ്രസിനെ തുണക്കുന്ന മുകുന്ദപുരം മണ്ഡലത്തില്‍ പത്മജാ വേണുഗോപാല്‍ തോറ്റത് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ്. അടൂരില്‍ കൊടിക്കുന്നില്‍ സുരേഷിനും തൃശൂരില്‍ എ. സി. ജോസിനും കോഴിക്കോട്ട് വി. ബലറാമിനുമെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത് വന്‍ഭൂരിപക്ഷത്തിനാണ്. മാവേലിക്കരയില്‍ ലീഡ് മാറിമറിഞ്ഞെങ്കിലും അയ്യായിരത്തില്‍പരം വോട്ടുകള്‍ക്ക് രമേശ് ചെന്നിത്തലക്ക് തോല്‍വി സമ്മതിക്കേണ്ടിവന്നു.
1980ലാണ് ഇതിന് മുമ്പ് എല്‍ഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചത്. അന്ന് 12 സീറ്റുകളായിരുന്നു എല്‍ഡിഎഫ് നേടിയത്.