കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം യുഡിഎഫിനെ തൂത്തെറിഞ്ഞു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ 20 സീറ്റുകളില്‍ 19 ലും തോല്പിച്ചുകൊണ്ട് കേരളം യുഡിഎഫിനെ തൂത്തെറിഞ്ഞു.

ഇത്രയും മാരകമായ ഒരു തോല്‍വി കേരളത്തില്‍ യുഡിഎഫിന് ഇതാദ്യമായിരിക്കാം. പൊന്നാനിയില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ഇ. അഹമ്മദ് മാത്രമാണ് വിജയിച്ച ഏക യുഡിഎഫ് സ്ഥാനാര്‍ത്ഥി.

പടലപ്പിണക്കവും ഗ്രൂപ്പുവഴക്കും ഭരണത്തിലെ വീഴ്ചയും കൂടിച്ചേര്‍ന്നപ്പോള്‍ യുഡിഎഫ് തളര്‍ന്നുവീഴുകയായിരുന്നു. ജനങ്ങളെ വഞ്ചിച്ചുകൊണ്ടുള്ള രാഷ്ട്രീയക്കളികളോടുള്ള പ്രതിഷേധമായിരുന്നു ഈ ജനവിധി എന്നതില്‍ സംശയമില്ല. 17 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഒരൊറ്റ സീറ്റുപോലും വിജയിയ്ക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസിലെ ചരിത്രത്തില്‍ ഏറ്റവും നാണംകെട്ട ഈ തോല്‍വിയ്ക്ക് സമാധാനം പറയാന്‍ കരുണാകരനും ആന്റണിയും ഒരുപോലെ ബാധ്യസ്ഥരാണ്.

20ല്‍ 18 സീറ്റുകളില്‍ വിജയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആന്റണിയ്ക്കും യുഡിഎഫിനും വ്യക്തമായ സൂചന നല്കിയിരിക്കുകയാണ്. ആന്റണി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നതാണ് ആ സൂചന. ദേശീയ ജനാധിപത്യമുന്നണിയ്ക്ക് ഒരു സീറ്റ് നേടിക്കൊടുത്തുകൊണ്ട് മൂവാറ്റുപുഴയില്‍ പി.സി. തോമസ് വിജയിച്ചതും വരാനിരിയ്ക്കുന്ന രാഷ്ട്രീയമാറ്റങ്ങളുടെ സൂചനയാണ്. മധ്യകേരളത്തില്‍ ഐഎഫ്ഡിപിയുമായി കൂട്ടുപിടിച്ചുകൊണ്ട് മുന്നേറാനുള്ള ബിജെപിയുടെ ഫോര്‍മുലയുടെ വിജയമാണ് മൂവാറ്റുപുഴയില്‍ കണ്ടത്. ഒപ്പം മാണിയുടെ മക്കള്‍ രാഷ്ട്രീയം ഇവിടെ വേണ്ടെന്ന് മൂവാറ്റുപുഴയിലെ ജനങ്ങള്‍ താക്കീതും നല്കിയിരിക്കുകയാണ്.

കരുണാകരന് രണ്ട് മക്കളെയും തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടു. വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ വൈദ്യുതി മന്ത്രി കൂടിയായ മുരളിയുടെ സിപിഎമ്മിലെ എ.സി. മൊയ്തീനോടുള്ള തോല്‍വി ഐ ഗ്രൂപ്പിന്റെയും കരുണാകരകുടുംബത്തിന്റെയും ഭാവി ഇരുളിലാഴ്ത്തിയിരിക്കുന്നു. മൂല്യങ്ങളെല്ലാം കാറ്റില്‍പ്പറത്തുന്ന അധികാരരാഷ്ട്രീയത്തിന് കേരളത്തിലെ ജനങ്ങള്‍ വഴങ്ങില്ലെന്ന സൂചനയാണിത്. മുകുന്ദപുരത്തെ പരാജയം അധികാരരാഷ്ട്രീയത്തിലേക്ക് കാല്‍വയ്ക്കാന്‍ ശ്രമിച്ച പത്മജയ്ക്കും വലിയ തിരിച്ചടിയായി. ഇവിടെ അനുഭവസമ്പത്തിന്റെ കരുത്തുമായെത്തിയ ലോനപ്പന്‍നമ്പാടനാണ് പത്മജയെ തറപറ്റിച്ചത്.

അടൂരില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ തോല്‍വിയ്ക്ക് സ്വന്തം അഹങ്കാരവും കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ എതിര്‍പ്പും കാരണമായി എന്ന് നിസ്സംശയം പറയാം. കാരണം 50,000ല്‍ പരം വോട്ടുകള്‍ക്കാണ് ഈ യുഡിഎഫ് മണ്ഡലത്തില്‍ ചെങ്ങറ സുരേന്ദ്രന്‍(സിപിഐ) ജയിച്ചത്.

ആദര്‍ശധീരനായ വി.എം. സുധീരന്റെ തോല്‍വി കേരളത്തിന് വേദനയാണ്. പക്ഷെ ജനകീയ ഡോക്ടറായ മനോജാണ് ഇവിടെ വിജയിച്ചത് എന്നത് ഏറെ ആശ്വാസം പകരുന്നു.

എറണാകുളത്ത് സിപിഎം സ്വതന്ത്രനായ സെബാസ്റ്യന്‍ പോളിന്റെ വിജയത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കുകള്‍ കാരണമായിട്ടുണ്ടെന്നത് വ്യക്തമാണ്. എറണാകുളത്തെ മുറിവും ഭാവിയില്‍ കോണ്‍ഗ്രസിനെ വേട്ടയാടുമെന്നുറപ്പ്.

എന്തായാലും ഈ തിരഞ്ഞെടുപ്പ് തോല്‍വി യുഡിഎഫിനകത്ത് ഒരു കൊടുങ്കാറ്റുതന്നെ വരും നാളുകളില്‍ അഴിച്ചുവിട്ടേയ്ക്കാം. ഇതിനെ ആന്റണിയും കൂട്ടരും എങ്ങിനെ കൈകാര്യം ചെയ്യും എന്നേ ഇനി അറിയേണ്ടൂ.

സി പി എം 14 സീറ്റും സി പി ഐ മൂന്ന് സീറ്റും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ജനതാ ദള്‍ സെക്യുലറും ഓരോ സീറ്റുമാണ് നേടിയത്.

ഇടതുമുന്നണി

സി പി എം എം പി മാര്‍

1. ചിറയിന്‍കീഴ്-വര്‍ക്കല രാധാകൃഷ്ണന്‍ (സി.പി.എം.)
2. കൊല്ലം-പി.രാജേന്ദ്രന്‍ (സി.പി.എം.)
3. മാവേലിക്കര-സി.എസ്. സുജാത (സി.പി.എം)
4. കോട്ടയം-കെ. സുരേഷ് കുറുപ്പ് (സി.പി.എം)
5. ആലപ്പുഴ-ഡോ.കെ.എസ്.മനോജ് (സി.പി.എം)
6. എറണാകുളം- ഡോ.സെബാസ്റ്യന്‍ പോള്‍ (എല്‍ഡിഎഫ് - സ്വത.)
7. മുകുന്ദപുരം-ലോനപ്പന്‍നമ്പാടന്‍ (സി.പി.എം)
8. പാലക്കാട്-എന്‍.എന്‍. കൃഷ്ണദാസ് (സി.പി.എം.)
9. ഒറ്റപ്പാലം-എസ്. അജയകുമാര്‍-സി.പി.എം.
10. മഞ്ചേരി-ടി.കെ. ഹംസ (സി.പി.എം)
11. വടകര-അഡ്വ. പി. സതീദേവി (സി.പി.എം)
12. കണ്ണൂര്‍-എ.പി. അബ്ദുള്ളക്കുട്ടി (സി.പി.എം)
13. കാസര്‍കോട്-പി.കരുണാകരന്‍ (സി.പി. എം)

സി പി ഐ എം പി മാര്‍

1. തിരുവനന്തപുരം - പി.കെ. വാസുദേവന്‍ നായര്‍ (സി.പി.ഐ.)
2. അടൂര്‍ - ചെങ്ങറ സുരേന്ദ്രന്‍ (സി.പി.ഐ.)
3. തൃശ്ശൂര്‍-സി.കെ. ചന്ദ്രപ്പന്‍ (സി.പി.ഐ)

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം
4. ഇടുക്കി- കെ.ഫ്രാന്‍സിസ് ജോര്‍ജ് (കേരള കോണ്‍-ജോസഫ്)

ജനതാദള്‍ സെക്യുലര്‍
കോഴിക്കോട്-എം.പി. വീരേന്ദ്രകുമാര്‍ (ജനതാദള്‍-സെക്ക്യുലര്‍)

ഐക്യമുന്നണി

പൊന്നാനി-ഇ.അഹമ്മദ്(മുസ്ലിംലീഗ്)

ദേശീയ ജനാധിപത്യ മുന്നണി

മൂവാറ്റുപുഴ-അഡ്വ. പി.സി.തോമസ് (എന്‍ഡിഎ)

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X