പത്മജയുടെ പതനം; കരുണാകരന്റെയും
മുകുന്ദപുരം: പത്മജാ വേണുഗോപാലിന്റെ മുകുന്ദപുരത്തെ തോല്‍വി ഒരു കുടുംബത്തിന്റെ രാഷ്ട്രീയസ്വപ്നങ്ങളാണ് തകര്‍ത്തത്. കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കെ. കരുണാകരന്റെ പതനം മകളുടെ പരാജയത്തോടെ പൂര്‍ണമായി.
കേരള വിനോദ സഞ്ചാര കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് വലിയ ആകാശക്കോട്ടകളുമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കമിട്ട പത്മജയ്ക്ക് ആദ്യതിരഞ്ഞെടുപ്പ് തന്നെ വന്‍തിരിച്ചടിയുടെ കയ്പാണ് നല്‍കിയത്. കോണ്‍ഗ്രസ് രണ്ടു തവണ മാത്രം തോറ്റ മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് കെ. കരുണാകരന്റെ മകള്‍ തോറ്റപ്പോള്‍ അത് ഒരു കുടുംബത്തിനെതിരായ വിധിയെഴുത്തായി.
മകളുടെ അധികാര രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന് വേണ്ടിയായിരുന്നോ കോണ്‍ഗ്രസില്‍ കരുണാകരന്‍ നയിച്ച കലാപമെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു അദ്ദേഹം ആന്റണിയുമായി രമ്യതയിലെത്തിയത്. രാജ്യസഭാ സീറ്റ് കൈക്കലാക്കി മകള്‍ക്ക് മുകുന്ദപുരം സീറ്റ് നല്‍കിയ കെ. കരുണാകരന്റെ നീക്കങ്ങള്‍ തന്ത്രപരമായിരുന്നു. എന്നാല്‍ ജനവിധിയില്‍ രാഷ്ട്രീയഭീഷ്മാചാര്യന്റെ കണക്കുകൂട്ടലുകള്‍ പാളി.
അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ലോനപ്പന്‍ നമ്പാടനെ മത്സരിപ്പിച്ചത് പത്മജയെ ജയിപ്പിക്കാന്‍ വേണ്ടിയാണെന്ന് വരെ ആരോപണമുയര്‍ന്നിട്ടും അത്ഭുതകരമായ വിജയമാണ് നമ്പാടന്‍ പത്മജയ്ക്കെതിരെ നേടിയത്. പരമ്പരാഗതമായി കോണ്‍ഗ്രസിനെ ജയിപ്പിക്കുന്ന മണ്ഡലത്തിലെ സമ്മതിദായകരില്‍ ഭൂരിഭാഗവും സിപിഎം ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ മടിക്കുമെന്ന വിലയിരുത്തലുകളൊക്കെ അപ്രസക്തമായി.
82-ല്‍ കരുണാകരനെ മുഖ്യമന്ത്രി കസേരയില്‍ നിന്നിറക്കുന്നതിന് നിയമസഭയില്‍ കൈപൊക്കിയ ലോനപ്പന്‍ നമ്പാടന്‍ ഒരിക്കല്‍ കൂടി കരുണാകര കുടുംബത്തിന്റെ രാഷ്ട്രീയക്കൊതിക്ക് തിരിച്ചടി നല്‍കുകയായിരുന്നു. നമ്പാടന്റെ കൂറ്റന്‍ ഭൂരിപക്ഷം അധികാര രാഷ്ട്രീയത്തിന് വേണ്ടി നടത്തിയ അന്തര്‍നാടകങ്ങളോടുള്ള ജനങ്ങളുടെ വികാരത്തിന്റെ തീവ്രതയാണ് വ്യക്തമാക്കുന്നത്.
മുകുന്ദപുരത്തെയും വടക്കാഞ്ചേരിയിലെയും തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണെന്നാണ് കരുണാകരന്‍ തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത്. കോണ്‍ഗ്രസ് വിടാതിരുന്നതില്‍ ദു:ഖമുണ്ടെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പറഞ്ഞ കരുണാകരന്റെ ഇനിയുള്ള രാഷ്ട്രീയനീക്കങ്ങള്‍ എന്തായിരിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications