സഭാതര്‍ക്കം വീണ്ടും സജീവമാകുന്നു
കൊച്ചി: ഇടക്കാലത്ത് വച്ച് തണുത്തുകിടന്ന യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും സജീവ വിഷയമാകുന്നു. ഓര്‍ത്തഡോക്സ് വിഭാഗവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അടച്ച പള്ളികള്‍ വീണ്ടും തുറക്കുന്നതിന് യാക്കോബായ സഭ പ്രക്ഷോഭപാതയിലേക്ക് നീങ്ങുകയാണ്.
കഴിഞ്ഞ ദിവസം മുളന്തുരുത്തിയില്‍ സമാപിച്ച രണ്ടു ദിവസത്തെ സിനദിലാണ് അടച്ചിട്ട തങ്ങളുടെ പള്ളികള്‍ തുറക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് യാക്കോബായ സഭ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് യോഗം പ്രമേയം പാസാക്കി.
നിലവിലുള്ള ചില രൂപതകള്‍ വിഭജിയ്ക്കുന്നതിനും പുതിയ രൂപതകള്‍ ഉണ്ടാക്കുന്നതിനും ഉള്ള സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മലങ്കര സിറിയന്‍ യാക്കോബായ സഭ ഒരു സമിതിയെ നിയോഗിച്ചു.
മുളന്തുരുത്തിയില്‍ സമാപിച്ച രണ്ടു ദിവസത്തെ സിനദാണ് ഏഴംഗ സമിതിയെ നിയോഗിച്ചത്. മെത്രോപ്പൊലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയസ്, യോഹന്നാന്‍ മാര്‍ ഫെലിക്സിനോസ്, കുര്യാക്കോസ് മാര്‍ തിയോഫിലസ് തുടങ്ങിയവര്‍ സമിതി അംഗങ്ങളാണ്.
രൂപതകളുടെ വിഭാജനം ഏറെ കാലമായി സഭയുടെ പരിഗണനയിലുള്ള വിഷയമാണ്. വൈദികരില്‍ ഒരു വിഭാഗത്തിന്റെയും വിശ്വാസികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സഭയുടെ മാനേജിംഗ് സമിതിയും പ്രവര്‍ത്തക സമിതിയും ലയനം മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
സഭയുടെ പരമോന്നത തലവന്‍ ബസേലിയോസ് മാര്‍ തോമ തോമസ് ഒന്നാമന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയെ നിയോഗിച്ചത്.
അങ്കമാലി രൂപത മൂന്നോ നാലോ രൂപതകളായി വിഭജിക്കാനുള്ള നിര്‍ദേശം സിനദിന് മുന്നില്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ പരവൂര്‍ മുതല്‍ മൂന്നാര്‍ വരെയുള്ള പ്രദേശങ്ങളാണ് അങ്കമാലി രൂപതയുടെ കീഴില്‍ വരുന്നത്. മലബാര്‍ രൂപതയെ രണ്ടായി വിഭജിയ്ക്കാനും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications