മുരളിയുടെ നീക്കം നേരത്തെയറിഞ്ഞു
തിരുവനന്തപുരം: കെപിസിസി നേതൃയോഗ സ്ഥലത്തുണ്ടായ അക്രമത്തിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ മുരളീധരന്‍ ശ്രമിക്കുന്നുവെന്ന് തനിക്ക് നേരത്തെ വിവരം കിട്ടിയിരുന്നുവെന്ന് രാജമോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഉണ്ണിത്താന്റെ നിര്‍ദേശപ്രകാരമാണ് അക്രമനാടകം അരങ്ങേറിയതെന്ന കേസിലെ പ്രതി ഉള്ളൂര്‍ ശിവപ്രകാശിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയിലെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഉണ്ണിത്താന്‍.
ചൊവാഴ്ച തിരുവനന്തപുരത്തെത്തുന്ന മുരളി ശിവപ്രകാശിനെ കോടതിയില്‍ ഹാജരാക്കി കേസ് തിരിച്ചുവിടാന്‍ ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം തനിക്ക് ഒരു അജ്ഞാതഫോണ്‍സന്ദേശം ലഭിച്ചിരുന്നുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.
കോള്‍ ഐഡന്റിഫയറിലൂടെ വിളിച്ച നമ്പര്‍ താന്‍ തിരിച്ചറിഞ്ഞു. 2705587 എന്ന നമ്പരില്‍ നിന്നാണ് വിളിച്ചത്. ആ നമ്പരില്‍ തിരിച്ചു വിളിച്ചപ്പോള്‍ കിട്ടിയില്ല. തുടര്‍ന്ന് കൊല്ലത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നമ്പര്‍ നല്‍കി. വീണ്ടും ആ നമ്പരില്‍ വിളിച്ചപ്പോള്‍ ഫോണില്‍ വന്നത് തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ ബന്ധുവും മുരളീധരന്റെ സംഘത്തിലുള്ളയാളുമായ ജി. കെ. മധുവാണ്.
തന്നെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ഫോണ്‍ സന്ദേശം നല്‍കിയതെന്ന് പറഞ്ഞ മധുവിനോട് താന്‍ കയര്‍ത്തുസംസാരിച്ചുവെന്നും എതിര്‍ക്യാമ്പില്‍ നിന്നുകൊണ്ട് ഇങ്ങനെ ചെയ്തത് ശരിയായില്ലെന്നും താന്‍ പറഞ്ഞതായി ഉണ്ണിത്താന്‍ വ്യക്തമാക്കി.
തുടര്‍ന്ന് ശിവപ്രകാശിനെ കോടതിയില്‍ ഹാജരാക്കാനുള്ള നീക്കത്തെ പറ്റി താന്‍ പൊലീസിനെ അറിയിച്ചു. മുരളി കൈയൊഴിഞ്ഞതോടെ ഗുണ്ടകള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.