ഇടതുപക്ഷആവശ്യം ചിദംബരം തള്ളി
ദില്ലി: ചില മേഖലകളില്‍ വിദേശനിക്ഷേപപരിധി ഉയര്‍ത്തിക്കൊണ്ടുള്ള ബജറ്റിലെ തീരുമാനം പുനപരിശോധിയ്ക്കാനാവില്ലെന്ന് കേന്ദ്രധനമന്ത്രി പി. ചിദംബരം. ജൂലായ് 12 തിങ്കളാഴ്ചയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ടെലികോം, ഇന്‍ഷ്വറന്‍സ്, വ്യോമയാനരംഗങ്ങളില്‍ വിദേശനിക്ഷേപപരിധി ഉയര്‍ത്തിക്കൊണ്ടുള്ള ബജറ്റിലെ നിര്‍ദേശം പിന്‍വലിയ്ക്കണമെന്ന ആവശ്യം ഇടതുപാര്‍ട്ടികള്‍ ശക്തിയായി ഉയര്‍ത്തിയതിനിടെയാണ് ധനമന്ത്രിയുടെ ഈ പ്രസ്താവന. നേരത്തെ അംഗീകരിച്ച പൊതുമിനിമം പരിപാടിയിലെ ധാരണകള്‍ കാറ്റില്‍ പറത്തിയാണ് ധനമന്ത്രി പ്രധാനമേഖലകളിലെ വിദേശനിക്ഷേപപരിധി ഉയര്‍ത്തിയതെന്ന പരാതിയാണ് ഇടതുപാര്‍ട്ടികള്‍ ഉന്നയിക്കുന്നത്.
വിദേശനിക്ഷേപ മേഖല കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ടെലികോം, ഇന്‍ഷ്വറന്‍സ്, വ്യോമയാന മേഖലകളില്‍ വിദേശനിക്ഷേപപരിധി കൂട്ടിയതെന്ന് ചിദംബരം പറഞ്ഞു. ഇപ്പോള്‍ സുതാര്യമല്ലാത്ത രീതിയില്‍ ഈ മേഖലകളില്‍ വിദേശനിക്ഷപം സ്വീകരിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ടെലികോം മേഖലയില്‍ നിലവിലുള്ള വിദേശനിക്ഷേപപരിധി 49 ശതമാനമാണ്. പക്ഷെ പ്രൊമോട്ടറുടെ കമ്പനിയ്ക്ക് 25ശതമാനം മൂലധനം കൂടി സ്വരൂപിയ്ക്കാന്‍ കഴിയും. അതായത് വിദേശനിക്ഷേപം ഫലത്തില്‍ 74 ശതമാനം തന്നെയാകും. ഇങ്ങിനെ സുതാര്യമല്ലാതെ നടക്കുന്ന കാര്യത്തെ സുതാര്യമാക്കാനാണ് താന്‍ ടെലികോം മേഖലയിലെ വിദേശനിക്ഷേപപരിധി 74 ശതമാനമാക്കിയത്. - ചിദംബരം വിശദീകരിച്ചു.
അതേ സമയം ഓഹരിവിപണിയിലെ ഇടപാടുകളുടെ മേല്‍ ഏര്‍പ്പെടുത്തിയ 0.15 ശതമാനം വിറ്റുവരവ് നികുതിയുടെ കാര്യത്തില്‍ പുനപരിശോധന നടത്താമെന്നും അദ്ദേഹം അറിയിച്ചു.