ഭോപാല്‍: നഷ്ടപരിഹാരത്തിന് വിധി
ദില്ലി: 1984ലെ ഭോപാല്‍ വാതകദുരന്തത്തിന് ഇരയായവര്‍ക്ക് റിസര്‍വ് ബാങ്കില്‍ സൂക്ഷിച്ചിട്ടുള്ള നഷ്ടപരിഹാരത്തുകയായ 1505 കോടി രൂപ വിതരണം ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവായി.
ദുരന്തത്തിനിരയായ 5.5 ലക്ഷം പേര്‍ക്ക് ഈ തുക ലഭിയ്ക്കും. ദുരന്തത്തിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ വിധി വരുന്നത്. 1989ലാണ് ഭോപാല്‍ ദുരന്തത്തിന് കാരണക്കാരായ യുഎസിലെ യൂണിയന്‍ കാര്‍ബൈഡ് കമ്പനി നഷ്ടപരിഹാരത്തുകയായി 2256 രൂപ(47 കോടി യുഎസ് ഡോളര്‍) റിസര്‍വ് ബാങ്കിനെ ഏല്പിച്ചത്.
1985ല്‍ ഭോപാല്‍ വാതകദുരന്തത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ ഒരു ക്ഷേമ കമ്മീഷണറെ നിയമിച്ചിരുന്നു. ഇദ്ദേഹം ദുരന്തത്തിനിരയായ 5.5 ലക്ഷം പേര്‍ക്ക് നഷ്ടപരിഹാരമായി ഇതിലെ 1500 കോടിയോളം രൂപ വിതരണം ചെയ്തിരുന്നു. അന്ന് ബാക്കിയായ തുക റിസര്‍വ് ബാങ്ക് പലിശ കിട്ടാവുന്ന വിധത്തില്‍ നിക്ഷേപിച്ചിരുന്നതിനാല്‍ ആ തുക ഇപ്പോള്‍ 1505 കോടിയായി. ഇത് കൂടി ദുരന്തത്തിനിരയായവര്‍ക്ക് നല്കാനാണ് ഇപ്പോള്‍ സുപ്രീംകോടതി വിധിച്ചിരിക്കുന്നത്.
1985ല്‍ ദുരന്തത്തില്‍ മരിച്ച 7,000 പേരുടെ ഉറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. ഇനി ഒരു ലക്ഷം രൂപ വീതം കൂടി ഈ കുടുംബങ്ങള്‍ക്ക് ലഭിയ്ക്കും. 2003 മാര്‍ച്ചില്‍ ഭോപാലിലെ വാതകദുരന്തത്തിനിരയായ 36 വാര്‍ഡുകളിലെ ഓരോ അംഗങ്ങള്‍ ചേര്‍ന്ന് നല്കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ വിധിയുണ്ടായിരിക്കുന്നത്.
ജസ്റിസുമാരായ ശിവരാജ് പാട്ടീല്‍, ബി.എന്‍. ശ്രീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.