വിഴിഞ്ഞത്ത് സംഘര്‍ഷം; രണ്ട് മരണം
തിരുവനന്തപുരം: മത്സ്യം ലേലംചെയ്തു വില്‍ക്കുന്നതിനെയും മത്സ്യബന്ധനം നടത്തുന്നതിനെയും ചൊല്ലി മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. അക്രമാസക്തരായ മത്സ്യത്തൊഴിലാളികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതക പ്രയോഗവും റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിവയ്പും നടത്തി.
ജൂണ്‍ 23 വെള്ളിയാഴ്ച രാത്രിയാണ് സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം വിളാകത്ത് വീട്ടില്‍ ജെറോണ്‍ (55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഫിഷിംഗ് ലാന്‍ഡിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് മത്സ്യത്തൊഴിലാളിയായ മാര്‍ട്ടിന്റെ മൃതദേഹം കണ്ടെടുത്തത്.
വിഴിഞ്ഞം ജംഗ്ഷനിലെ ഫിഷ്ലാന്റില്‍ ശനിയാഴ്ച വൈകീട്ട് ആറരയ്ക്ക് ഇരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷം രാത്രി മുഴുവന്‍ പ്രദേശത്ത് ഈ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മരകഷ്ണങ്ങളും ഇരുമ്പ് കമ്പികളുമായി മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. മത്സ്യത്തൊഴിലാളികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുയും റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് 40 തവണ വെടിവയ്ക്കുകയും ചെയ്തു. പരിക്കേറ്റവെര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മത്സ്യം ലേലം ചെയ്തു വില്‍ക്കുന്നതിനെ ചൊല്ലി വ്യാഴാഴ്ച രാത്രിയിലും സംഘട്ടനം നടന്നിരുന്നു. വിഴിഞ്ഞത്ത് ഇതിന് മുമ്പും മത്സ്യം ലേലം ചെയ്തു വില്‍ക്കുന്നതിനെയും മത്സ്യബന്ധനം നടത്തുന്നതിനെയും ചൊല്ലി സംഘട്ടനമുണ്ടായിട്ടുണ്ട്.