കുഞ്ഞനന്തന്‍നായര്‍ക്കെതിരെ പന്ന്യന്‍
കണ്ണൂര്‍: ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും തമ്മിലുള്ള വാഗ്വാദം ശക്തമാവുന്നു. കുഞ്ഞനന്തന്‍നായര്‍ തനിയ്ക്കെതിരെ എഴുതിയ തുറന്ന കത്തിനെതിരെ ശക്തമായ മറുപടികളുമായി പന്ന്യന്‍ രംഗത്തെത്തിയതോടെ ഇത് തീപ്പൊരി ചിതറുന്ന വാക്കേറ്റമായി മാറിയിരിക്കുന്നു.
കമ്യൂണിസ്റ് നേതാക്കളായ എസ്. എ. ഡാങ്കെയെയും പി. സി. ജോഷിയെയും കുറിച്ചുളള കുഞ്ഞനന്തന്‍നായരുടെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടി.
ഒരു മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചുവരുന്ന കുഞ്ഞനന്തന്‍നായരുടെ ജീവചരിത്രത്തില്‍ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ പന്ന്യന്‍ ഒരു പൊതുയോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞനന്തന്‍നായര്‍ രവീന്ദ്രന് തുറന്ന കത്തെഴുതിയത്. കമ്യൂണിസ്റ് ചരിത്രമെഴുതാന്‍ കുഞ്ഞനന്തന്‍നായര്‍ക്ക് ഒരു അവകാശവുമില്ലെന്ന് പന്ന്യന്‍ തുറന്നടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബര്‍ലിനില്‍ നിന്നും കുഞ്ഞനന്തന്‍നായര്‍ പന്ന്യന് തുറന്ന കത്തെഴുതിയത്.
നായരുടെ തുറന്ന കത്തിലെ പരാമര്‍ശങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച പന്ന്യന്‍ അസത്യങ്ങള്‍ നിരത്തി രാഷ്ട്രീയചരിത്രമെഴുതിയതിലൂടെ നായര്‍ അനീതിയാണ് ചെയ്തിരിക്കുന്നതെന്ന് ആരോപിച്ചു.
നായര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്ന്് പന്ന്യന്‍ ചൂണ്ടിക്കാട്ടി. കാണ്‍പൂര്‍ ഗൂഢാലോചന കേസില്‍ പ്രതിയായിരുന്ന എസ്. എ. ഡാങ്കെ ശിക്ഷാകാലം അവസാനിക്കുന്നതുവരെ ജയിലില്‍ കഴിഞ്ഞിരുന്നുവെന്നും 1924 ജൂലൈയില്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന് ക്ഷമാപണക്കത്തെഴുതി നല്‍കി ജയിലില്‍ നിന്നും പുറത്തുവന്നിട്ടില്ലെന്നും പന്ന്യന്‍ പറഞ്ഞു. ഗവര്‍ണര്‍ ജനറലിന് ക്ഷമാപണം എഴുതി നല്‍കിയിരുന്നുവെങ്കില്‍ അതേ ദിവസം തന്നെ ഡാങ്കെയെ ജയില്‍ നിന്ന് മോചിപ്പിക്കുമായിരുന്നുവെന്ന് ചരിത്രകാരനായ പി. ടി. ഭാസ്കരപണിക്കരുടെ കണ്ടെത്തലുകള്‍ ഉദ്ധരിച്ച് പന്ന്യന്‍ പറഞ്ഞു.
കമ്യൂണിസ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പി. സി. ജോഷി ലൈംഗിക അപവാദത്തില്‍ പെട്ടിട്ടുണ്ടെന്ന കുഞ്ഞനന്തന്‍നായരുടെ ആരോപണം വിശ്വസനീയമല്ല. കുഞ്ഞനന്തന്‍നായര്‍ എഴുതുന്നത് വിശ്വസനീയമായ രാഷ്ട്രീചരിത്രമല്ല.
ബര്‍ലിനിലേയ്ക്കും കണ്ണൂരിലേയ്ക്കും ഇടയ്ക്കിടെ യാത്രചെയ്യുന്നതിനും സുഖജീവിതം നയിക്കുന്നതിനും നായര്‍ക്കുള്ള സാമ്പത്തിക ഉറവിടം എന്താണെന്നും പന്ന്യന്‍ ചോദിച്ചു.












Click it and Unblock the Notifications