കണ്ണൂരില്‍ ഉരുള്‍പ്പൊട്ടല്‍; മൂന്ന് മരണം
കണ്ണൂര്‍: ജില്ലയില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു. ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്നും മറ്റും നിരവധി പേര്‍ക്ക് പരിക്കേറ്റു. ആഗസ്ത് രണ്ട് ചൊവാഴ്ച അര്‍ധരാത്രി മുതല്‍ പെയ്യുന്ന പേമാരിയിലും ഉരുള്‍പ്പൊട്ടലിലും കൊടുങ്കാറ്റിലും കൊട്ടിയൂര്‍ മേഖലയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി.
അടക്കാത്തോട് ചുങ്കക്കുന്നിലെ നാരുവേലില്‍ ജോണിന്റെ മകള്‍ മഞ്ജു (11), അടക്കാത്തോട് നരിമറ്റത്തില്‍ ഫിലിപ്പിന്റെ മകള്‍ ജിസ്ന (10) എന്നിവര്‍ ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്നാണ് മരിച്ചത്. കൊട്ടിയൂര്‍ ചുങ്കക്കുന്ന് പൊയ്യമലയിലെ മത്തായിയുടെ ഭാര്യ അന്നമ്മ (80) ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പരിക്കേറ്റ കുട്ടികളെ ഗതാഗതതടസം മൂലം ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിന് കാരണമായത്.
കിഴക്കേ കൊട്ടിയൂരിലെ മലയോരമേഖലയില്‍ അമ്പായത്തോട്, അടക്കാത്തോട്, ചപ്പമല തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. മണ്ണിടിച്ചിലില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതിനെ തുടര്‍ന്ന് മലയോരമേഖല ഒറ്റപ്പെട്ട നിലയിലാണ്.
കൊട്ടിയൂരില്‍ ഒരു കെഎസ്ആര്‍ടിസി ബസ് മണ്ണിടിച്ചിലുണ്ടായ റോഡില്‍ പെട്ടുകിടക്കുകയാണ്. കൊട്ടിയൂരില്‍ നിന്ന് ബത്തേരിയിലേക്ക് പോവുന്ന ബസ് റോഡില്‍ മുന്നിലും പിന്നിലും മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് കുരുങ്ങിക്കിടക്കുന്നത്. യാത്രക്കാര്‍ക്ക് അപകടമൊന്നുമുണ്ടായില്ല.
ഈ മേഖലയിലെ ഒട്ടേറെ വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു. പേരാവൂരില്‍ ആറ് വീടുകള്‍ വെള്ളത്തിനടിയിലായി. അമ്പായത്തോട് പണിയ കോളനിയിലെ ഇരുപതോളം വെള്ളത്തിനടിയിലാണ്. കൊട്ടിയൂര്‍ ടൗണും നീണ്ടുനോക്കി ടൗണും വെള്ളത്തിനടിയിലായി. കൊട്ടിയൂര്‍ പഞ്ചായത്ത് മിനിസ്റേഡിയം മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്ന നിലയിലാണ്.
പലയിടത്തും മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസപ്പെട്ടതിനാല്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ വൈകി. പലയിടത്തും റോഡുകള്‍ വെള്ളത്തിലാണ്. മുപ്പത് വര്‍ഷത്തിനടയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പേമാരിയില്‍ കനത്ത കൃഷിനാശമാണ് ഈ മേഖലയില്‍ ഉണ്ടായത്. നൂറ് ഏക്കറിലേറെ സ്ഥലത്ത് കൃഷി നശിച്ചിട്ടുണ്ട്.












Click it and Unblock the Notifications