ലീഗിന്റെ കടിഞ്ഞാണ്‍ കുഞ്ഞാലിക്കുട്ടിയ്ക്ക്
കോഴിക്കോട്: മുസ്ലിം ലീഗിന്റെ കടിഞ്ഞാണ്‍ ഫലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ കയ്യിലൊതുങ്ങിയിരിക്കുന്നു. വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി എന്ന് മാത്രമല്ല, ലീഗിന്റെ എല്ലാ പ്രധാന സ്ഥാനങ്ങളിലും തന്റെ വിശ്വസ്ത അനുയായികളെ പ്രതിഷ്ഠിയ്ക്കാനും കുഞ്ഞാലിക്കുട്ടിയ്ക്ക് കഴിഞ്ഞു.
ഒരാള്‍ക്ക് ഒരു സ്ഥാനം എന്ന നയം നടപ്പാക്കണമെന്ന ലീഗില്‍ ഉയര്‍ന്ന ആവശ്യത്തിന്റെ മുനയൊടിച്ച് തന്റെ മേധാവിത്വം അരക്കിട്ടുറപ്പിയ്ക്കാന്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് കഴിഞ്ഞു.
തന്റെ എതിരാളികളെ നിശ്ശബ്ദരാക്കാന്‍ കഴിഞ്ഞുവെന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നേട്ടം. കുഞ്ഞാലിക്കുട്ടി മാത്രമല്ല, കേന്ദ്രമന്ത്രി ഇ. അഹമ്മദിനും പാര്‍ട്ടിയില്‍ പ്രധാന പദവി ലഭിച്ചിട്ടുണ്ട്.
28 വര്‍ഷമായി മുസ്ലിം ലീഗിനെ നയിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ലീഗ് പ്രസിഡന്റായി തുടരും. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയായ ഉമ്മര്‍ ബാഫക്കി തങ്ങള്‍, എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അബ്ദുള്ള ഹാജി അഹമ്മദ് സേട്ട് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
ഇ. ടി. മുഹമ്മദ് ബഷീര്‍ എംഎല്‍എ, കുട്ടി അഹമ്മദ്കുട്ടി എംഎല്‍എ എന്നിവര്‍ സെക്രട്ടറിമാരാണ്. കേന്ദ്രമന്ത്രി ഇ. അഹമ്മദിനെ ട്രഷററായി തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും അബ്ദുള്‍ സമദ് സമദാനിയെയും ജോയിന്റ്സെക്രട്ടറി സ്ഥാനത്ത് നിന്നും ടി.എ. അഹമ്മദ് കബീറിനെയും മാറ്റി.
മുസ്ലീം ലീഗിന് ഇനി മുതല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ഉണ്ടാകില്ല. പകരം 68 അംഗ പ്രവര്‍ത്തകസമിതി മാത്രമേ ഉണ്ടാകൂ.