അഡ്വ. ടി. വി പ്രഭാകരന്‍ അന്തരിച്ചു
കൊച്ചി: കേരളത്തിലെ പ്രധാനപ്പെട്ട ക്രിമിനല്‍ വക്കീലായ ടി.വി. പ്രഭാകരന്‍ (82) അന്തരിച്ചു.
എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ഓഗസ്റ് 17ചൊവാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭാര്യ: പത്മാവതി. മക്കള്‍ അഡ്വ ടി.രവികുമാര്‍, ഡോ. ഉണ്ണിക്കൃഷ്ണന്‍, ടി. രമ. മരുമക്കള്‍: മീര, പ്രഫ. ബീന, രാജന്‍.
മൂത്തകുന്നം തറയില്‍ കുടുംബത്തില്‍ വേലായുധന്‍ വൈദ്യരുടെയും കാവുവിന്റെയും ഇളയ മകനായി 1922 ജൂലൈ രണ്ടിനാണ് ടി.വി. പ്രഭാകരന്‍ ജനിച്ചത്. മൂത്തകുന്നം ഗവണ്‍മെന്റ് പ്രൈമറി സ്കൂളിലും എസ്.എന്‍.എം മിഡില്‍ സ്കൂളിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം.
ആലുവ യു.സി കോളജില്‍ നിന്നാണ് ഇന്റര്‍മീഡിയറ്റ് പാസായശേഷം വ്യോമസേനയില്‍ ചേര്‍ന്നെങ്കിലും സ്വാതന്ത്യ്രസമരത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചുവെന്ന കാരണത്താല്‍ ബ്രിട്ടീഷുകാര്‍ പുറത്താക്കി. 1949-ല്‍ നാട്ടില്‍ തിരിച്ചെത്തി തിരുവനന്തപുരം ലാ കോളേജില്‍ ചേര്‍ന്നു. പിന്നീട് എറണാകുളം ലോ കോളേജില്‍ നിയമപഠനം പൂര്‍ത്തിയാക്കി.
പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ എം. ഭാസ്കരമേനോനു കീഴിലാണ് വക്കീല്‍ ജോലി ആരംഭിച്ചത്. 1951-ല്‍ സ്വതന്ത്ര അഭിഭാഷകനായി.
വളരെ പ്രധാനപ്പെട്ട ഒട്ടേറെ കേസുകള്‍ ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. രാജന്‍ കേസില്‍ ഐ.ജി ലക്ഷ്മണയ്ക്കു വേണ്ടിയും ഇടമലയാര്‍-ഗ്രാഫൈറ്റ് കേസുകളില്‍ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കു വേണ്ടിയും ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനു വേണ്ടിയും നളിനി നെറ്റോ കേസില്‍ നീലലോഹിതദാസന്‍ നാടാര്‍ക്കു വേണ്ടിയും ഹാജരായത് പ്രഭാകരനാണ്. കമ്മ്യൂണിസ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കേസുകള്‍ വാദിച്ചു കൊണ്ടാണ് തുടക്കത്തില്‍ അറിയപ്പെട്ടതെങ്കിലും പിന്നീട് ആര്‍.എസ്.എസുകാരുടെ കേസുകളിലും അദ്ദേഹം ഹാജരായി.
1962-ല്‍ ജില്ലാ ജഡ്ജി നിയമനത്തിന് പരിഗണിക്കപ്പെട്ടെങ്കിലും അന്നത്തെ ചീഫ് ജസ്റിസ് ടി.സി. രാഘവന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ എതിര്‍ത്തതിനെ തുടര്‍ന്ന് നടന്നില്ല. വയസു തിരുത്തിയാണ് ടി.സി. രാഘവന്‍ ജഡ്ജിയായി നിയമനം നേടിയതെന്ന കേസ് ഉത്ഭവിക്കുന്നത് ഇതേത്തുടര്‍ന്നാണ്. സി.ബി.ഐ അന്വേഷണത്തെ തുടര്‍ന്ന് ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും രാഷ്ട്രപതി ചീഫ് ജസ്റിസിനെ നീക്കം ചെയ്യുകയുമായിരുന്നു.