ഐ ഗ്രൂപ്പ് യോഗം നടന്നില്ല, കൂടിയാലോചന മാത്രം
തിരുവനന്തപുരം: ആഗസ്റ് 18 ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഐ ഗ്രൂപ്പ് യോഗം നടന്നില്ല. എന്നാല്‍ ഐ വിഭാഗം നേതാക്കള്‍ ചില അനൗപചാരിക ചര്‍ച്ചകള്‍ നടത്തി. ഗ്രൂപ്പ് യോഗങ്ങള്‍ നടത്തുന്നതിന് കെ.പി.സി.സി. കര്‍ശന വിലക്ക് പുറപ്പെടുവിച്ചിട്ടുള്ളതാണ് അവസാന നിമിഷം ഗ്രൂപ്പ് യോഗം മാറ്റിവയ്ക്കാന്‍ കാരണമെന്ന് കരുതുന്നു. പേര് ഗ്രൂപ്പ് യോഗം അല്ലെങ്കിലും അതിന് സമാനമായ ചര്‍ച്ചകളാണ് നേതാക്കള്‍ മുരളിയും കരുണാകരനുമായി നടത്തിയത്. എല്ലാ നേതാക്കളും ഒരേസമയത്ത് ഹാജരായിരുന്നില്ലെന്ന വ്യത്യാസം മാത്രമേ ഉള്ളു.
തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം നടക്കുമെന്നാണ് കെ.മുരളീധരന്‍ നേരത്തെ ആ ഗ്രൂപ്പ് നേതാക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ തൈക്കാട് പല നേതാക്കളും യോഗം നടത്തുന്നില്ലെന്ന വിവരം അറിയാതെ ഗസ്റ് ഹൗസില്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ മുരളിയോ പത്മജയോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അവര്‍ വഴുതക്കാട്ടുള്ള മുരളിയുടെ വീട്ടിലും, ജവഹര്‍ നഗറിലുള്ള കരുണാകരന്റെ വീട്ടിലും എത്തി ചര്‍ച്ച നടത്തി.
ഗ്രൂപ്പ് യോഗത്തിന്റെ ആദ്യ ഘട്ടം തൃശൂരില്‍ ചൊവാഴ്ച നടന്നിരുന്നു. ഡി.സി.സി , ബ്ലോക്ക് കമ്മിറ്റികള്‍ ജനാധിപത്യപരമായി പുന:സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെടാനാണ് ആ യോഗം തീരുമാനിച്ചത്. ഇത് വിഷയമാക്കി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ആവിഷ്കരിയ്ക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഭാരവാഹികളെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താതെ നാമനിര്‍ദ്ദേശം ചെയ്യുന്ന കോണ്‍ഗ്രസിലെ പതിവ് പരിപാടി അവസാനിപ്പിയ്ക്കണമെന്നതാണ് ഐ വിഭാഗത്തിന്റെ നിലപാട്. ഇതിനായി ശക്തമായി ഗ്രൂപ്പ് പ്രവര്‍ത്തിയ്ക്കും.
കെ. മുരളീധരന്‍ പങ്കെടുത്ത യോഗത്തില്‍ നേതാക്കളായ എന്‍. വേണുഗോപാല്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, തുടങ്ങിയ നേതാക്കളും പങ്കെടുത്തിരുന്നു.