ഓണത്തിന് 50 കോടിയുടെ മദ്യം
തിരുവനന്തപുരം: ഓണക്കാലത്ത് വിറ്റഴിയ്ക്കാനായി കേരളത്തിലെത്തിയത് 50 കോടി രൂപയുടെ മദ്യമാണ്. രഹസ്യമായി 30 കോടി രൂപയുടെ ചാരായവും കേരളത്തിലെത്തിയിട്ടുണ്ട്.
2003ലെ ഓണക്കാലത്ത് 33 കോടിയുടെ വിദേശമദ്യവും 20 കോടിയുടെ ചാരായവുമാണ് കേരളത്തില്‍ വിറ്റത്. 2002-ലാണെങ്കില്‍ ഇത് യഥാക്രമം 27 കോടിയും 15 കോടിയും ആയിരുന്നു. തിരുവോണത്തിന് രണ്ടുദിവസം മുമ്പ് പൂരാടം നാള്‍ മുതല്‍ അവിട്ടം നാള്‍ വരെയുള്ള നാല് ദിവസമാണ് ഓണക്കച്ചവടം തകര്‍ക്കുന്നത്.
വിദേശമദ്യം ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും വില്‍പനശാലകള്‍ വഴിയും ബാറുകളിലൂടെയും ക്ലബുകളിലൂടെയുമാണ് വില്ക്കുന്നതെങ്കില്‍ ചാരായം കള്ളുഷാപ്പുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേയ്ക്ക് സ്പിരിറ്റ് എത്തുന്നത്.
ഓണക്കാലമായതോടെ എക്സൈസ് കാര്‍ കള്ള് ഷാപ്പുകളില്‍ റെയ്ഡ് തുടങ്ങിയിട്ടുണ്ട്. തൃശൂരില്‍ 20 ഷാപ്പുകളാണ് ആഗസ്റ് 19 വ്യാഴാഴ്ച റെയ്ഡിന് ശേഷം പൂട്ടിയത്.
ഇതിന് പുറമെയാണ് നികുതിയടയ്ക്കാതെ സെക്കന്‍സ് എന്ന പേരിലും സംസ്ഥാനത്തേക്ക് വിദേശമദ്യം എത്തുന്നത്. വ്യാജ വിദേശമദ്യം ഉണ്ടാക്കാനുള്ള സ്പിരിറ്റും മുറതെറ്റാതെതന്നെ വരുന്നുണ്ട്. കളറും എസ്സന്‍സുകളും മറ്റ് ചേരുവകളും ചേര്‍ത്താണ് ഇവ ഉണ്ടാക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂലൈ വരെ 750 കോടി രൂപയുടെ വിദേശമദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചത്. ഇത് റെക്കോഡാണ്. ഇതില്‍ 628 കോടി രൂപയും വില്‍പനനികുതി, സര്‍ചാര്‍ജ്, ടേണ്‍ ഓവര്‍ ചാര്‍ജ്, എക്സൈസ് ഡ്യൂട്ടി, ഇംപോര്‍ട്ട് ഫീ, ലൈസന്‍സ്, കിസ്ത് എന്നീ ഇനങ്ങളിലായി സര്‍ക്കാരിനാണ് നല്കിയത്.
ബിവറേജസ് കോര്‍പ്പറേഷന്റെ കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് 2071 കോടിയായിരുന്നു. ഇതില്‍ സര്‍ക്കാരിന് ലഭിച്ചത് 1622 കോടിയും. 78 സപ്ലയര്‍ മാരില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 350 കോടി രൂപയുടെ മദ്യം വാങ്ങിയാണ് 2071 കോടിക്ക് വിറ്റത്. 99 കോടിയായിരുന്നു കോര്‍പ്പറേഷന് മാത്രം കിട്ടിയ ലാഭം. ഈ കാലയളവില്‍ കോര്‍പ്പറേഷന്‍ വിറ്റത് 106 ലക്ഷം പെട്ടി വിദേശമദ്യവും 39.45 ലക്ഷം പെട്ടി ബിയറുമായിരുന്നു. അതായത്, 30 കോടി കുപ്പി വിദേശമദ്യവും 480 ലക്ഷം ബിയര്‍ കുപ്പികളും.












Click it and Unblock the Notifications