റഷ്യന്‍ വിമാനങ്ങള്‍ തകര്‍ന്ന് 94 മരണം
മോസ്കോ: റഷ്യയുടെ രണ്ട് യാത്രാവിമാനങ്ങള്‍ പറന്നുപൊങ്ങി അല്പനേരത്തിനകം തകര്‍ന്നുവീണുണ്ടായ ദുരന്തത്തില്‍ 94 പേരെങ്കിലും കൊല്ലപ്പെട്ടതായി സംശയിക്കുന്നു. യുഎസില്‍ സപ്തംബര്‍ 11ന്റേതിന് സമാനമായ ദുരന്തമാണ് റഷ്യയില്‍ ഉണ്ടായത്.
ആഗസ്ത് 25 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. മോസ്കോയിലെ ഡൊമൊദേവോ വിമാനത്താവളത്തില്‍ നിന്ന് യാത്രാവിമാനങ്ങള്‍ പറന്നുയര്‍ന്ന് അല്പനേരത്തിനുള്ളില്‍ തന്നെ റഡാര്‍ സ്ക്രീനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. അധികം വൈകാതെ രണ്ട് വിമാനങ്ങളും തകര്‍ന്നു വീണു.
ടുപോലെവ് ടിയു-134 എന്ന വിമാനം പിന്നീട് അധികം വൈകാതെ മോസ്കോയ്ക്കടുത്തുള്ള ടുല മേഖലയില്‍ തകര്‍ന്നുവീണു. 44 യാത്രക്കാര്‍ ഉള്‍പ്പെടെ 52 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും കൊല്ലപ്പെട്ടതായി സംശയിക്കുന്നു.
ടുപൊലോവ് ഇനത്തില്‍ പെട്ട മറ്റൊരുവിമാനം, ടിയു-154, റൊസ്തോവ് മേഖലയിലാണ് തകര്‍ന്ന് വീണത്. ഇതില്‍ 35 യാത്രക്കാരും ഒമ്പത് ജീവനക്കാരും ഉണ്ടായിരുന്നതായി പറയുന്നു. എല്ലാവരും കൊല്ലപ്പെട്ടിരിക്കാമെന്ന് സംശയിക്കുന്നു. ഈ വിമാനം ആകാശത്തില്‍ വച്ച് തന്നെ തകര്‍ന്നതായി കരുതുന്നു.
വിമാനദുരന്തത്തിന് പിന്നില്‍ തീവ്രവാദികളുടെ ആക്രമണമാണോ എന്ന് സംശയിക്കുന്നു. ദുരന്തത്തെപ്പറ്റി അന്വേഷിയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടിട്ടുണ്ട്. ചെച്നിയയില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായാണ് ദുരന്തം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി റഷ്യന്‍ പട്ടാളം ചെച്നിയന്‍ വിഘടനവാദികള്‍ക്കെതിരെ യുദ്ധം ചെയ്യുകയാണ്.