പിള്ളയേയും ജേക്കബിനെയും ഒഴിവാക്കി
തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തെങ്കിലും യുഡിഎഫിനുള്ളില്‍ അഭിപ്രായഭിന്നത രൂക്ഷമാവുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഉമ്മന്‍ചാണ്ടിയ്ക്കൊപ്പം മിക്കവാറും ഘടകക്ഷി മന്ത്രിമാരായിരുന്ന ടി.എം. ജേക്കബും ആര്‍. ബാലകൃഷ്ണപിള്ളയും സത്യപ്രതിജ്ഞ ചെയ്തേക്കില്ല.
ഇവര്‍ ഇരുകൂട്ടരും ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായി പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് ഇവര്‍ ഇരുകൂട്ടരെയും ഒഴിവാക്കിയിരിക്കുന്നത്. കെപിസിസിയുടെയും ഹൈക്കമാന്റിന്റെയും തീരുമാനമനുസരിച്ചാണ് പിള്ളയേയും ജേക്കബിനെയും ചൊവാഴ്ചത്തെ സത്യപ്രതിജ്ഞാചടങ്ങില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഇരുവരുടെയും കാര്യം പിന്നീട് പരിഗണിയ്ക്കാമെന്ന് ഉറപ്പ് നല്കിയിട്ടുണ്ട്.
ഗസ്റ്ഹൗസില്‍ ഹൈക്കമാന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയിലും ഇരുകൂട്ടരെയും ആദ്യം ക്ഷണിച്ചിരുന്നില്ല. അതേ സമയം എം.വി. രാഘവന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ഗൗരിയമ്മ എന്നിവരുമായി ഹൈക്കമാന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
എന്നാല്‍ പിന്നീട് ഉമ്മന്‍ ചാണ്ടി ഇടപെട്ട് ഇരുവരേയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ജേക്കബിന് രാത്രി ഏഴരയ്ക്കും പിള്ളയ്ക്ക് അതിന് ശേഷവുമായിരുന്നു സമയം. പിള്ളയേയും ജേക്കബിനേയും വിളിയ്ക്കാത്തതെന്തെന്ന ചോദ്യത്തിന് ചര്‍ച്ച തീര്‍ന്നിട്ടില്ലെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞ് മാറി. അതിന് ശേഷമാണ് അദ്ദേഹം ഇവരെ വിളിയ്ക്കാനുള്ള ശ്രമം നടത്തിയത്.
പിള്ളയുടെ കാര്യത്തില്‍ ഇനിയൊരു പുനരാലോചന വേണ്ട എന്ന നിലപാടായിരുന്നു കോണ്‍ഗ്രസില്‍ പൊതുവേയുള്ളത്. അടൂരില്‍ കൊടിക്കുന്നില്‍ സുരേഷിനെതിരെ പരസ്യമായി നിലപാടെടുത്തു എന്നതാണ് പിള്ളയ്ക്കെതിരായ കുറ്റം. അതേ സമയം ജേക്കബിന്റെ കാര്യത്തില്‍ ഇനിയും ചില്ലറ വിട്ടുവീഴ്ചകള്‍ ചെയ്തുകൂടെന്നില്ല.












Click it and Unblock the Notifications