സര്‍ക്കാരിന് തലവേദനയായി വിവാദങ്ങള്‍
തിരുവനന്തപുരം: ഭരണത്തിന്റെ ആദ്യനാളുകളില്‍ തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിവാദങ്ങളിലേക്കാണ് വലിച്ചിഴക്കപ്പെടുന്നത്. കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയ വ്യവസായ വകുപ്പിന്റെ ആരോപണവും അനധികൃത ലോട്ടറിയുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് തലവേദനയാവുകയാണ്.
നൂറ് ദിവസത്തെ കര്‍മപരിപാടി പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരു പുതിയ പ്രതിഛായ നല്‍കാന്‍ ശ്രമിച്ചെങ്കിലും വിവാദങ്ങള്‍ പുതിയ സര്‍ക്കാരിനു മേല്‍ കരിനിഴല്‍ വീഴ്ത്തിക്കഴിഞ്ഞു.
കരിമണല്‍ ഖനനത്തിന് വ്യവസായ വകുപ്പ് അനുമതി നല്‍കിയതു സംബന്ധിച്ച് മന്ത്രിസഭയില്‍ തന്നെ രണ്ട് അഭിപ്രായമുണ്ട്. കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയത് ശരിയല്ലെന്ന്് പറഞ്ഞ് മന്ത്രി കെ. സി. വേണുഗോപാല്‍ രംഗത്തെത്തിക്കഴിഞ്ഞു. കരിമണല്‍ ഖനനം നടത്തുന്നതിനുള്ള നീക്കത്തെ ചെറുക്കുമെന്ന് വി. എം. സുധീരനും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയും വ്യവസായ വകുപ്പിന്റെ തീരുമാനം ശരിയല്ലെന്ന നിലപാടിലാണ്.
വ്യവസായ വകുപ്പിന്റെ ഈ തീരുമാനം മുസ്ലിം ലീഗിന് സര്‍ക്കാരില്‍ ഉള്ള സ്വാധീനത്തേയും
മന്ത്രിസഭയിലോ യുഡിഎഫിലോ ചര്‍ച്ച ചെയ്യാതെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പ്രശ്നം പഠിച്ച് തീരുമാനമെടുക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.
എ. കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കരിമണല്‍ ഖനന പ്രശ്നം വിവാദമായിരുന്നതാണ്. ജനപ്രതിനിധികളുമായി ആലോചിക്കാതെ ഇതുസംബന്ധിച്ച് യാതൊരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന ഉറപ്പാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്.
അനധികൃത ലോട്ടറിയുടമകളില്‍ നിന്ന് സര്‍ക്കാര്‍ കോഴ വാങ്ങിയെന്ന ആരോപണം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിടുന്ന ആദ്യത്തെ ഗുരുതരമായ ആരോപണമാണ്. ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.