മൂവാറ്റുപുഴ തിരഞ്ഞെടുപ്പ് അന്വേഷിയ്ക്കും
തിരുവനന്തപുരം: വിവാദമായ മൂവാറ്റുപുഴ ലോക് സഭാതെരഞ്ഞെടുപ്പില്‍ ഇടതുമുണി സ്ഥാനാര്‍ഥി തോല്‍ക്കാനുണ്ടായ കാരണത്തെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്താന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതായി കരുതുന്നു.
പിണറായി വിജയന്‍ ഇത് ചര്‍ച്ച ചെയ്യുന്നതിനോട് യോജിച്ചില്ല. എങ്കിലും സെക്രട്ടേറിയറ്റ് ഈ വിഷയം ചര്‍ച്ചചെയ്യണമെന്നാണ് അവസാനം തീരുമാനിച്ചത്.
ഡോ. തോമസ് ഐസക്കിനെതിരേ വി.എസ് പക്ഷം നയിക്കുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയായാണ് മൂവാറ്റുപുഴ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദമായ ചര്‍ച്ചയ്ക്ക് തീരുമാനമെടുത്തതെന്ന് വേണം കരുതാന്‍. മൂവാറ്റുപുഴ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിരുന്നത് ഡോ. തോമസ് ഐസക്കായിരുന്നതുകൊണ്ടാണ് ഈ നിഗമനത്തിന് സാധുത കിട്ടുന്നത്.
മൂവാറ്റുപുഴ തെരഞ്ഞെടുപ്പിനെക്കുറിച്ച് പന്ന്യന്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍, ചുമതല വഹിച്ചവര്‍ക്ക് വീഴ്ച പറ്റിയെന്നും അതാത് പാര്‍ട്ടികള്‍ അന്വേഷിച്ച് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നായിരുുന്നു ശിപാര്‍ശ.
അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാനാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയിലും ഇതു ചര്‍ച്ചാവിഷയമാവും. മൂവാറ്റുപുഴ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ പിണറായി വിജയനെയും ഡോ.തോമസ് ഐസക്കിനെയുമാണ് വി എസ് പക്ഷം ലക്ഷ്യം വയ്ക്കുത്.
വി.എസ്.അച്യുതാനന്ദന്‍ പരസ്യപ്രസ്താവന നടത്തിയതിനെതിരേ പിണറായി പക്ഷവും വി.എസിനെതിരേ പാലൊളി വിമര്‍ശനമുയര്‍ത്തിയതിനെ എതിര്‍പക്ഷവും കുറ്റപ്പെടുത്തി. വി.എസിന്റെ പ്രസ്താവന മാധ്യമങ്ങളില്‍ തെറ്റിദ്ധരിച്ചാണ് പാലൊളി അവതരിപ്പിച്ചതെന്ന് വിമര്‍ശനമുണ്ടായി. വി.എസ് നടത്തിയ അഭിമുഖത്തിന്റെ ടേപ്പും സെക്രട്ടേറിയറ്റ് യോഗത്തില്‍ ഹാജരാക്കിയിരുന്നു.