സെന്‍ട്രല്‍ ജയിലില്‍ ഏറ്റുമുട്ടല്‍
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വെള്ളിയാഴ്ച തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊലപാതകത്തിനുശേഷം സുരക്ഷാകാരണങ്ങളാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കൊണ്ടുവന്ന സുജിയെന്ന ആര്‍.എസ്.എസ്. കാരനും തിരുവനന്തപുരം സ്വദേശിയായ ബൈജുവെന്ന തടവുകാരനുമാണ് ഏറ്റുമുട്ടിയത്.
അക്രമത്തിന് ശേഷം രണ്ടുപേരെയും ജയിലധികൃതര്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ആര്‍.എസ്.എസ്. തടവുകാര്‍ സംഘമായിട്ടെത്തി സുജിയെ അവിടെനിന്ന് ജയിലിനുള്ളില്‍ത്തന്നെ മറ്റൊരിടത്തേക്ക് കൊണ്ടുപോയത്.
ഒക്ടോബര്‍ എട്ട് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ജയിലിലെ മൂന്നാം ബ്ലോക്കില്‍ വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തടവുകാര്‍ ഏറ്റമുട്ടിയത്. മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ ജീവനക്കാരെത്തി ഇരുവരെയും പിന്തിരിപ്പിച്ചശേഷം ചോദ്യം ചെയ്യാനായി, ജയിലിലെ ടവറിലേക്ക് കൊണ്ടുപോയി.
ടവറില്‍ ചീഫ് വാര്‍ഡന്‍ രാജേന്ദ്രന്‍ ചെട്ടിയാര്‍ ചോദ്യം ചെയ്യുന്നതിനിടെ അദ്ദേഹത്തെ തള്ളിമാറ്റി വീണ്ടും സുജി, ബൈജുവിനെ മര്‍ദ്ദിച്ചു. ഈ സമയം ജയിലിലുള്ള ആര്‍.എസ്.എസ്സുകാരായ 70 ഓളം പ്രതികള്‍ വിവിധ ബ്ലോക്കില്‍നിന്ന് സംഘം ചേര്‍ന്നെത്തി. ടവര്‍ വളഞ്ഞുനിന്ന് ഇവര്‍ സുജിയെ അവിടെനിന്ന് മാറ്റിക്കൊണ്ടുപോയി. ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാനായില്ല.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നുകൊണ്ടുവന്ന പ്രതികളെ പ്രത്യേക സെല്ലുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഈ സെല്ലുകള്‍ ബലാല്‍ക്കാരമായി തുറന്നാണ് ആര്‍.എസ്.എസുകാര്‍ പുറത്തെത്തി ടവര്‍ വളഞ്ഞത്.
സി.പി.എം. നേതാവ് ഇ.പി. ജയരാജനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി ആര്‍.എസുകാരനായ പി.കെ. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടവര്‍ വളഞ്ഞ് സുജിയെ അവിടെനിന്ന് മാറ്റിക്കൊണ്ടുപോയത്.
പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കേണ്ട കാക്ക ഷാജിയും സംഘത്തിനൊപ്പമുണ്ടായിരുന്നു. ജയിലിലെ പല ഉദ്യോഗസ്ഥര്‍ക്കും ഈ സംഘത്തെ ഭയമാണെന്ന് ചില ജീവനക്കാര്‍ തന്നെ പറയുന്നു.
ആര്‍.എസ്.എസുകാര്‍ ജയിലില്‍ വലിയ കുഴപ്പമുണ്ടാക്കിയില്ലെന്നും തങ്ങളുടെ കക്ഷിയെ രക്ഷിക്കാനുള്ള കരുതല്‍ എന്ന നിലയ്ക്കാണ് ടവര്‍ വളഞ്ഞതെന്നും സൂപ്രണ്ടിന്റെ ചുമതലയുള്ള ചാക്കോകുര്യന്‍ പറഞ്ഞു.