കിളിരൂര്‍: കുട്ടിയുടെ അസുഖത്തെക്കുറിച്ച് കഥകള്‍
കോട്ടയം: കിളിരൂര്‍ സംഭവത്തില്‍, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അസുഖത്തെക്കുറിച്ച് പല കഥകളാണ് നാട്ടില്‍ പ്രചരിയ്കകുന്നത്. നാട്ടാര്‍ സ്വന്തം ഇഷ്ടം അനുസരിച്ചം പല കഥകളും ദിവസവും സൃഷ്ടിയ്ക്കുന്നുണ്ട്.
പെണ്‍കുട്ടിയുടെ രോഗ നില വഷളായി തന്നെ തുടരുകയാണ്. ഇപ്പോഴും അബോധാവസ്ഥയിലാണ്. ഐ.സി.യു. വിനകത്ത് കുട്ടിയുടെ അമ്മയും അച്ഛനും കൂട്ടിരിയ്ക്കുന്നുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കുട്ടിയുടെ നില കൂടുതല്‍ വഷളായതാണ് പുതിയ കഥകള്‍ പ്രചരിയ്ക്കാന്‍ പ്രധാന കാരണം. തെള്ളകത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ നില ഇത്രയ്ക്ക് ഗുരുതരമായിരുന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവം കഴിഞ്ഞശേഷം വയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടലില്‍ അണുബാധയാണെന്നു കണ്ടെത്തി. രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും അസുഖത്തിന് കാര്യമായ കുറവൊന്നും കണ്ടില്ല. ഇതിനിടെ മഞ്ഞപിത്ത ബാധ ഉണ്ടായതിന് ശേഷമാണ് കുട്ടിയുടെ നില കൂടുതല്‍ വഷളായത്.
ആശുപത്രിയില്‍ നിന്ന് അണുബാധ ഉണ്ടായതും അവിടെ വച്ച് തന്നെ മഞ്ഞപിത്തമുണ്ടായതും പുതിയ കഥകള്‍ മെനയാന്‍ കാരണമായി. പെണ്‍കുട്ടിയ്ക്ക് അണുബാധ ഉണ്ടായത് ഗര്‍ഭം അലസിപ്പിക്കാന്‍ നടന്ന ശ്രമത്തിനിടയിലാണെന്നാണ് നാട്ടില്‍ പ്രചരിച്ചിരിയ്ക്കുന്ന കഥ. ഗര്‍ഭം അലസിപ്പിക്കുന്നതിനു നല്‍കിയ ഏതോ വസ്തുവിന്റെ സാന്നിധ്യമാണ് രോഗകാരണമായതെന്നാണ് ഇതു പ്രചരിപ്പിക്കുന്നവരുടെ വാദം. പക്ഷേ, ഡോക്ടര്‍മാര്‍ ഇതു നിഷേധിക്കുന്നു. ഗര്‍ഭം അലസിപ്പിക്കുന്നതിന് മരുന്നു നല്‍കിയിരുന്നെങ്കില്‍ കുട്ടിക്ക് എന്തെങ്കിലുമൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രസവിച്ച പെണ്‍കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയായി കഴിയുന്നു. അതുകൊണ്ട് ഈ പ്രചാരണം ശരിയല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ലതാനായര്‍ പെണ്‍കുട്ടിയെ നിശബ്ദയാക്കാന്‍ വേണ്ടി ഏന്തോ വിഷദ്രാവകം പ്രസവശേഷം നല്‍കിയിട്ടുണ്ടെന്നും അത് ഉള്ളില്‍ വ്രണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നുമാണ് നാട്ടാര്‍ പ്രചരിപ്പിയ്ക്കുന്ന മറ്റൊരു കഥ. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതുമുതല്‍ കേസിലെ പ്രതികളിലൊരാളായ ലതാനായര്‍ പരിഭ്രാന്തയായിരുന്നെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞതാണ് ഇതിന് പിന്‍തുണയായി കഥകള്‍ പ്രചരിപ്പിയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം.
പെണ്‍കുട്ടിയുടെ രോഗകാരണം എന്താണെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.