Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ നിന്ന് ഇറ്റലിക്കാര്‍ 75 ലക്ഷം തട്ടി

കൊച്ചി: രണ്ട് ഇറ്റാലിയന്‍ വിനോദസഞ്ചാരികള്‍ സ്വര്‍ണനാണയമാണെന്ന വ്യാജേന സ്വര്‍ണം പൊതിഞ്ഞ 800 ചെമ്പുനാണയങ്ങള്‍ വിറ്റ് കൊച്ചിയിലെ ഒരു സ്വര്‍ണ്ണക്കട ഉടമയില്‍ നിന്നും 75 ലക്ഷം രൂപ തട്ടി.

അന്റോണിയ മൗറോ, റിസോ വിനെന്‍സോ എന്നീ ഇറ്റലിക്കാരെ പൊലീസ് അന്വേഷിച്ചുവരികയാണ്. കേരളത്തില്‍ വിദേശ വിനോദസഞ്ചാരികള്‍ തട്ടിപ്പ് നടത്തിയ ഒരു സംഭവം ആദ്യമായാണ് വെളിച്ചത്തുവരുന്നത്.

രണ്ട് ആഴ്ചകള്‍ക്കു മുമ്പാണ് ഇറ്റലിക്കാര്‍ കേരളത്തിലെത്തിയത്. കൊച്ചിയിലെ താജ് റസിഡന്‍സിയില്‍ താമസിക്കുകയായിരുന്നു ഇവര്‍. കഴിഞ്ഞ വ്യാഴാഴ്ച ഇവര്‍ എംജി റോഡിലെ തളിയത്ത് ജ്വല്ലറിയിലെത്തി അതിന്റെ ഉടമയായ ജോര്‍ജ് തളിയത്തുമായി സംസാരിച്ചു. ഏതാനും സ്വര്‍ണനാണയങ്ങള്‍ വില്‍ക്കാനുണ്ടെന്ന് അവര്‍ തളിയത്തിനെ അറിയിച്ചു.

ജ്വല്ലറിയില്‍ നാണയങ്ങള്‍ പരിശോധിച്ചപ്പോള്‍ അവ സ്വര്‍ണം തന്നെയാണെന്ന് ബോധ്യമായതിനെ തുടര്‍ന്ന് തളിയത്ത് അവ വാങ്ങി. അതു പോലുള്ള 800 സ്വര്‍ണനാണയങ്ങള്‍ കൂടി വില്‍ക്കാനുണ്ടെന്ന് തളിയത്തിനോട് അവര്‍ പറഞ്ഞു. 1.2 കോടിക്ക് അവ വാങ്ങാമെന്ന് തളിയത്ത് സമ്മതിച്ചു.

അടുത്ത ദിവസം സ്വര്‍ണനാണയങ്ങളുടെ പെട്ടിയുമായി മൗറോയും വിനെന്‍സോയും തളിയത്തിന്റെ വീട്ടിലെത്തി. പരിശോധിക്കാനായി അവര്‍ തന്നെ പെട്ടി തളിയത്തിന് നല്‍കി. തളിയത്ത് ഇത് നോക്കുന്നതിനിടെ അവര്‍ തന്നെ ചില നാണയങ്ങള്‍ പരിശോധിയ്ക്കാനായി എടുത്ത് നല്‍കി. തളിയത്ത് ഇവര്‍ നല്‍കിയ അഞ്ച് സ്വര്‍ണനാണയങ്ങള്‍ പരിശോധിച്ച് തനി സ്വര്‍ണമാണെന്ന് ഉറപ്പ് വരുത്തി. തുടര്‍ന്ന് 75 ലക്ഷം രൂപ തളിയത്ത് അവര്‍ക്ക് നല്‍കി. അടുത്ത ദിവസം ബാക്കി തുക തരുമ്പോള്‍ മാത്രമേ തുറക്കാവൂ എന്ന വ്യവസ്ഥയില്‍ നാണയങ്ങളുടെ പെട്ടി അവര്‍ തളിയത്തിന് നല്‍കി. പൂട്ടിയ പെട്ടിയുടെ താക്കോല്‍ ഇറ്റലിക്കാരുടെ കൈയിലായിരുന്നു.

തളിയത്തിന്റെ വീട്ടില്‍ നിന്നും പോവുന്നതിന് മുമ്പ് തളിയത്തിന്റെ മാതാവിന് അവര്‍ ഒരു സമ്മാനം നല്‍കി. എന്നാല്‍ ഇരുവരും പിന്നീട് വരാഞ്ഞപ്പോള്‍ സംശയം തോന്നിയ തളിയത്ത് പെട്ടി തുറന്ന് നാണയങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് അഞ്ച് നാണയങ്ങളൊഴികെ ബാക്കിയെല്ലാം സ്വര്‍ണം പൂശിയ ചെമ്പ് നാണയങ്ങളാണെന്ന് മനസിലായത്.

തളിയത്ത് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് താജ് റസിഡന്‍സിയിലെത്തി. അപ്പോഴേക്കും ഇറ്റലിക്കാര്‍ അവിടെ നിന്ന് മുറി വിട്ട് പോയിരുന്നു. ഒരു കാര്‍ ഡ്രൈവര്‍ ഇരുവരുടെയും ഫോട്ടോകള്‍ തിരിച്ചറിയുകയും ഇരുവരെയും കൊച്ചി വിമാനത്താവളത്തില്‍ ഇറക്കിവിട്ടിരുന്നുവെന്നും ബാംഗ്ലൂര്‍ വിമാനത്തിനാണ് അവര്‍ പോയതെന്ന് പൊലീനോട് പറയുകയും ചെയ്തു. ഇതേ തുടര്‍ന്ന് ബാംഗ്ലൂര്‍ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്.

ഇരുവരും രാജ്യം വിട്ടു പോയിട്ടുണ്ടാവുമെന്നാണ് പൊലീസ് കരുതുന്നത്. ഒരു സംഘത്തിന്റെ ഭാഗമാണ് ഇരുവരെന്നും സംശയിക്കുന്നുണ്ട്. മൗറോയുടെ പാസ്പോര്‍ട്ട് നമ്പര്‍ സി 071223 ആണ്. എല്‍480458 എന്ന നമ്പരിലുള്ള വിസയാണ് കൈവശമുണ്ടായിരുന്നത്. വൈ050123 എന്ന നമ്പരിലുള്ള പാസ്പോര്‍ട്ടും എല്‍480459 എന്ന നമ്പരിലുള്ള വിസയുമാണ് വിനെന്‍സോയുടെ കൈയിലുണ്ടായിരുന്നത്.

ബോംബെവഴിയാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇവര്‍ ഇതേ തട്ടിപ്പ് മറ്റെവിടെയെങ്കിലും നടത്തിയിരിയ്ക്കാന്‍ സാദ്ധ്യതയുണ്ടൈന്നാണ് പൊലീസ് കരുതുന്നത്. അബദ്ധം പറ്റിയവര്‍ പുറത്ത് പറയാത്തതാണെന്നാണ് പൊലീസിന്റെ നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+