കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശങ്കരരാമന്‍ വധം: പ്രതി മൊഴിമാറ്റി

  • By Staff
Google Oneindia Malayalam News

കാഞ്ചീപുരം: കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിക്കെതിരെ മൊഴി കൊടുക്കാനാവശ്യപ്പെട്ട് പൊലീസ് തന്നെ മര്‍ദ്ദിച്ചുവെന്ന് പ്രധാന പ്രതിയായ കതിരവന്‍ കോടതിയെ അറിയിച്ചു. മര്‍ദ്ദിച്ചതുകൊണ്ടാണ് സ്വാമിക്കെതിരെ മൊഴി നല്‍കിയതെന്നും ശങ്കരരാമന്‍ വധക്കേസിലെ കതിരവന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.

15 ദിവസത്തെ റിമാന്‍ഡിനു ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കതിരവന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസിലെ മറ്റൊരു പ്രതിയായ രജനിയെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. രജനിക്കു പറയാനുള്ളത് എഴുതിക്കൊടുക്കുവാന്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. കതിരവന്റെ മൊഴിയോടു സാമ്യമുള്ള മൊഴിയാണ് രജനിയും നല്‍കിയതെന്നറിയുന്നു.

കതിരവന്റെ റിമാന്‍ഡ് നീട്ടാന്‍ പൊലീസ് നല്‍കിയ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതു സംബന്ധിച്ച് കതിരവനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കേസില്‍ വഴിത്തിരിവായ പുതിയ വെളിപ്പെടുത്തലുണ്ടായത്.

സെപ്റ്റംബര്‍ ഒന്‍പതിന് പൊലീസ് അറസ്റുചെയ്ത കതിരവന്റെയും രജനിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നവംബര്‍ 11ന് കാഞ്ചി മഠാധിപതി അറസ്റിലായത്.സംഭവത്തിലെ മുഖ്യപ്രതിയെന്നു കരുതുന്ന അപ്പുവെന്ന ഗുണ്ടാത്തലവനെ കണ്ടു മടങ്ങുമ്പോള്‍ സെപ്റ്റംബര്‍ മൂന്നിനാണ് പൊലീസ് തന്നെ അറസ്റുചെയ്തതെന്ന് കതിരവന്‍ വെളിപ്പെടുത്തി.

കോയമ്പേട്ട് പൊലീസ് സ്റ്റേഷനിലേക്കും ഉത്തണ്ടിയിലെ ഒരു ബംഗ്ലാവിലേക്കും കൊണ്ടുപോയ ശേഷം പൊലീസ് മര്‍ദ്ദിച്ചതായാണ് കതിരവന്‍ പറഞ്ഞത്.

പിന്നീട് പെരുംപുതൂര്‍ പൊലീസ് സ്റേഷനിലേക്കു കൊണ്ടുപോയി തങ്ങള്‍ പറയുന്നതു പോലെ പറയാനാവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഇതനുസരിച്ചാണ് സ്വാമിക്കെതിരായി മൊഴി നല്‍കിയത്.

റിമാന്‍ഡ് നീട്ടുവാനായി കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ഒന്നും പറയാനുള്ള അവസരം നല്‍കിക്കൂടെന്ന് പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണോദ്യോഗസ്ഥനും വാദിച്ചെങ്കിലും കോടതിയില്‍ പ്രതി എല്ലാവരുടെയും മുമ്പില്‍ വച്ച് വെളിപ്പെടുത്തിയ കാര്യങ്ങള്‍ രേഖപ്പെടുത്താതിരിയ്ക്കാനാവില്ലെന്ന് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് സി. ഉത്തമരാജന്‍ അറിയിച്ചു.

പ്രതികളുടെ ജുഡീഷ്യല്‍ കസ്റഡി പിന്നീട് ഡിസംബര്‍ എട്ടുവരെ നീട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X