കാഞ്ചി: ഉഷ പൊലീസിന് മുന്നില്‍ ഹാജരായി
കാഞ്ചീപുരം: കാഞ്ചി ശങ്കരാചാര്യര്‍ അറസ്റിലായ കൊലപാതക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് പൊലീസ് തേടിവരുന്ന ശ്രീരംഗം സ്വദേശിയായ ഉഷ നവംബര്‍ 30 ചൊവ്വാഴ്ച പൊലീസിന് മുന്നില്‍ സ്വമേധയാ ഹാജരായി.
തിങ്കളാഴ്ച കാഞ്ചി ശങ്കരാചാര്യരുടെ ജാമ്യാപേക്ഷയില്‍ മദ്രാസ് ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടയില്‍ കേസുമായി ബന്ധപ്പെട്ട് പൊലീസിന് ഉഷയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്നാല്‍ അവര്‍ ഒളിവിലാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ശങ്കരാചാര്യരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഉഷയ്ക്ക് കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും മറ്റുമുള്ള പങ്ക് അന്വേഷിച്ചുവരികയാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.
അതേ സമയം ഉഷ ഒളിവില്‍ പോയിട്ടില്ലെന്നും ഏത് തരത്തിലുള്ള അന്വേഷണത്തിനും വിധേയമാവാന്‍ തയ്യാറാണെന്നും ഉഷയുടെ അഭിഭാഷകര്‍ പറഞ്ഞു. ഉഷ ഒരു ക്യാന്‍സര്‍ രോഗിയാണെന്നും കാഞ്ചി മഠത്തില്‍ നിന്നും അവര്‍ സഹായം ലഭിക്കാറുണ്ടെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. ഉഷയുടെ ഭര്‍ത്താവ് രാമചന്ദ്രനാണ് സ്തനാര്‍ബുദം ബാധിച്ച ഉഷയുടെ ചികിത്സാ സഹായത്തിനായി കാഞ്ചി മഠത്തെ സമീപിച്ചത്.
ഉഷയുടെ കാഞ്ചിപുരത്ത വാടകവീട്ടിലെത്തി പൊലീസ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷമൊന്നും നടത്തിയില്ല. എന്നാല്‍ ഈ സംഭവത്തിന് ശേഷം വീട്ടമടമസ്ഥരുടെ പെരുമാറ്റം മൂലം ഉഷക്ക് വാടകവീടൊഴിയേണ്ടിവന്നു. തുടര്‍ന്ന് ചെന്നൈയിലെ ബന്ധുക്കളോടൊപ്പം താമസിക്കുകയായിരുന്നു ഉഷ.
ചെന്നൈയില്‍ നിന്നുമാണ് ഉഷ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തി, എഎസ്പിയുടെ മുന്നില്‍ ഹാജരായത്. ടിവി വാര്‍ത്തയില്‍ ഉഷ ഒളിവിലാണെന്ന് കേട്ടതിനെ തുടര്‍ന്നാണ് ഉഷ പൊലീസിന് മുന്നില്‍ സ്വമേധയാ ഹാജരായതെന്നും ഉഷയ്ക്കെതിരെ കേസൊന്നുമില്ലാത്ത സാഹചര്യത്തില്‍ ഇതൊരു കീഴടങ്ങലല്ലെന്നും ഉഷയുടെ അഭിഭാഷക പറഞ്ഞു.
പൊലീസ് കോടതിയില്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ ശങ്കരരാമന്‍ കൊലക്കും മുമ്പും ശേഷവും ജയേന്ദ്ര സരസ്വതി ഉഷയുമായി സ്ഥിരമായി സംസാരിക്കാറുണ്ടെന്നും പലപ്പോഴും ഇരുവരും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം 900 പള്‍സ് യൂണിറ്റ് വരെ നീണ്ടുനിന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഉഷക്ക് ശങ്കരാചാര്യര്‍ സൗജന്യമായി താമസസ്ഥലവും വന്‍തുകയും നല്‍കിയിരുന്നുവെന്നും ഉഷയുമായുള്ള അവിഹിത ബന്ധം പുറത്തുകൊണ്ടുവരുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ശങ്കരരാമനെ കൊല ചെയ്തതെന്നുമാണ് പൊലീസ് പറയുന്നത്.