സഭാ സമ്മേളനം സര്‍ക്കാര്‍ ഉപേക്ഷിച്ചു
തിരുവനന്തപുരം: നിയമസഭാസമ്മേളനം അനിശ്ചിത കാലത്തേയ്ക്ക് നിറുത്തി വയ്ക്കുന്നു. സമ്മേളനം തുടങ്ങിയ ഡിസംബര്‍ ഒന്ന് ബുധനാഴ്ച തന്നെ സഭ അനിശ്ചിത കാലത്തേയ്ക്ക് നിറുത്തിവയ്ക്കാനും സ്പീക്കര്‍ തീരുമാനിയ്ക്കുകയായിരുന്നു.
കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ ലൈഗിക പീഡന കേസില്‍ കുറ്റാരോപിതനായ കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം സഭാപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതിനാലാണ് സമ്മേളനം നിറുത്തിവയ്ക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചത്. സമ്മേളനം അവസാനിപ്പിയ്ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്പീക്കറോട് ആവശ്യപ്പെടുകയായിരുന്നു. 12 ദിവസം ചേരാനാണ് സഭ സമ്മേളിച്ചത്.
വെറും രണ്ട് മണിയ്ക്കൂര്‍ മാത്രമാണ് ഡിസംബര്‍ ഒന്ന് ബുധനാഴ്ച സഭ സമ്മേളിച്ചത്. ചോദ്യോത്തര വേള കഴിഞ്ഞപ്പോള്‍ തന്നെ ബഹളം തുടങ്ങി. എട്ടരയ്ക്ക് ചേര്‍ന്ന സഭ പത്തരയ്ക്ക് പിരിഞ്ഞു. തുടര്‍ന്ന് 11.30 നാണ് സഭ വീണ്ടും ചേര്‍ന്നത്. എന്നാല്‍ അപ്പോഴും പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു. തുടര്‍ന്നും സഭാ അംഗങ്ങള്‍ നടുത്തളത്തിലേയ്ക്ക് ഇറങ്ങി. ഈ വേളയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എണീറ്റ് സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിച്ച് വിടാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടത്.
ചോദ്യോത്തര വേള മാറ്റിവച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യോത്തര വേള കഴിഞ്ഞ് ശൂന്യവേളയില്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്നായിരുന്നു അപ്പോള്‍ സ്പീക്കര്‍ പറഞ്ഞത്. എന്നാല്‍ ശൂന്യവേളയില്‍ ചര്‍ച്ച ഉച്ചയ്ക്കേ കഴിയൂ എന്നാണ് സ്പീക്കറും മുഖ്യമന്ത്രിയും പറഞ്ഞത്. ഇതാണ് പ്രതിപക്ഷത്തെ വീണ്ടും ചൊടിപ്പിച്ചത്.
സഭാ നടപടികള്‍ സുഗമമാക്കാനായി കൂടിയ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു.
സഭാ ചട്ടങ്ങള്‍ അനുസരിച്ച് ഉച്ചയ്ക്ക് ശേഷം മാത്രമേ പ്രശ്നം ചര്‍ച്ച ചെയ്യാനാവുകയുള്ളു എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
സ്പീക്കറുടെ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭാ മന്ദിരത്തില്‍ നിന്ന് സെക്രട്ടേറിയറ്റിലേയ്ക്ക് മാര്‍ച്ച് നടത്തി.












Click it and Unblock the Notifications