കുഞ്ഞാലിക്കുട്ടി: മുഖ്യമന്ത്രി വേദി വിട്ടു
തിരുവനന്തപുരം: വികലാംഗ ദിനാഘോഷചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍ ആരോടും പറയാതെ വേദി വിട്ടു.
ചെഷയര്‍ ഹോമും കനറാബാങ്കും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ ആശംസാ പ്രാസംഗത്തിനിടക്ക് പ്രൊഫ. ചന്ദ്രമതി സ്ത്രീപീഡനത്തെക്കുറിച്ച് പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്.
മുഖ്യമന്ത്രിയുടെ ഭാര്യയും കനറാബാങ്ക് ഉദ്യോഗസ്ഥയുമായ മറിയാമ്മ ഉമ്മന്‍ പ്രധാന സംഘാടകയായ ചടങ്ങില്‍ ഉദ്ഘാടനപ്രസംഗം കഴിഞ്ഞിട്ടും പോകാതിരുന്ന മുഖ്യമന്ത്രി, ചന്ദ്രമതിയുടെ പ്രസംഗം പാതിവഴിയിലെത്തിയപ്പോഴാണ് യാത്രപോലും പറയാതെ ഇറങ്ങിപ്പോയത്.
പല തരത്തില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും അധികാരസ്ഥാനങ്ങളിരിക്കുന്നവരെ ഉദ്ദേശിച്ച് വേലിതന്നെ വിളവുതിന്നുകയാണ്. ഒരു പക്ഷേ ഈ പരിപാടി ചെഷയര്‍ ഹോമിലല്ലായിരുന്നുവെങ്കില്‍ സ്ത്രീകളാരും പങ്കെടുക്കില്ലായിരുന്നു...എന്നുമുള്ള പ്രസംഗം കേട്ടപ്പോള്‍ മുഖ്യമന്ത്രി തിടുക്കത്തില്‍ വേദിവിടുകയായിരുന്നു. സദസില്‍ ഇതിനെല്ലാം സാക്ഷിയായി ഭാര്യ മറിയാമ്മ ഉമ്മനും മകള്‍ മറിയവുമുണ്ടായിരുന്നു.
വികലാംഗ സമരസമിതി സെക്രട്ടേറിയറ്റ് പടിക്കല്‍ 136 ദിവസമായി നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കുന്നതിനെക്കുറിച്ച് പറയാന്‍ വേദി വിട്ടിറങ്ങിയ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ഭാരവാഹികളെത്തിയെങ്കിലും മറുപടി പറയാന്‍ നില്‍ക്കാതെ അദ്ദേഹം കാറില്‍് കയറിപോവുകയാണുണ്ടായത്.
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്ക് കീഴിലുള്ള സാമൂഹ്യക്ഷേമവകുപ്പ് അട്ടക്കുളങ്ങരയില്‍ നടത്തിയ വികലാംഗ ദിനാഘോഷച്ചടങ്ങില്‍ മുഖ്യമന്ത്രിയെ കാത്തുനിന്ന് നിരാശരായ വികലാംഗസമരസമിതി ഭാരവാഹികളാണ് ചെഷയര്‍ ഹോമിലെത്തിയത്. മുഖ്യമന്ത്രി ഉദ്ഘാടകനായിരുന്ന ഈ ചടങ്ങിലേക്ക് കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചിരുന്നില്ല. സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഉച്ചയ്ക്ക് മുഖ്യമന്ത്രിയെ കണ്ട തങ്ങള്‍ക്ക് വൈകുന്നേരത്തെ ചടങ്ങില്‍ അനുകൂല തീരുമാനമുണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയതായി സമരസമിതിക്കാര്‍ പറയുന്നു. ഇതനുസരിച്ച് അട്ടക്കുളങ്ങരയിലെത്തിയ ഇവര്‍ക്ക് ചടങ്ങ് റദ്ദാക്കിയെന്ന മറുപടിയാണ് കിട്ടിയത്. ഇതില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ പേരൂര്‍ക്കടയില്‍ വച്ച് അപകടത്തില്‍ പെട്ടതാണ് കാരണമായി പറഞ്ഞത്.