ഐസ്ക്രീം കേസ്: ചര്‍ച്ച പരാജയപ്പെട്ടു
തിരുവനന്തപുരം: മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ രാജിപ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രതിപക്ഷവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യം മുഖ്യമന്ത്രി നിരസിച്ച സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യമുന്നയിച്ച് പ്രതിപക്ഷനേതാക്കള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസമാരംഭിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇവരെ ചര്‍ച്ചക്കു ക്ഷണിച്ചത്. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യം തള്ളിയ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിയമപരമായ എന്തു നടപടിയും കൈക്കൊള്ളാമെന്നു പറഞ്ഞെങ്കിലും രാജിയില്‍ കുറഞ്ഞൊന്നിനും തങ്ങള്‍ തയ്യാറല്ലായെന്നായിരുന്നു പ്രതിപക്ഷ നിലപാട്.
ഐസ്ക്രീംകേസിലെ മുഖ്യപ്രതി ശ്രീദേവിയുടെ ഡയറിയില്‍ നിന്ന് രണ്ടു പേജുകള്‍ കാണാതായതിനെപ്പറ്റി അന്വേഷണം നടത്തുക, റജീനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കുക, കേസിലുള്ള സ്റ്റേ നീക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷം ചര്‍ച്ചയില്‍ ഉന്നയിച്ചു.
ചര്‍ച്ച വെറും പ്രഹസനമായിരുന്നെന്നും സമരത്തില്‍ നിന്നും ജനശ്രദ്ധ മാറ്റാന്‍ നടത്തിയ തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നും വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ ഭാഗം ന്യായീകരിച്ച് സംസാരിക്കാനാണ് ചര്‍ച്ചയിലുടനീളം മുഖ്യമന്ത്രി ശ്രമിച്ചത്. ഈ പ്രശ്നത്തെ ഗൗരവത്തോടെ സമീപിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പെണ്‍വാണിഭക്കേസില്‍ എന്തുനിയമനടപടി സ്വീകരിക്കണമെന്നാരാഞ്ഞപ്പോള്‍ പ്രതിപക്ഷഭാഗത്തു നിന്ന് വ്യക്തമായി മറുപടി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ വക്കം പുരുഷോത്തമന്‍, കെ.എം മാണി, ആര്യാടന്‍ മുഹമ്മദ് എന്നിവരും പ്രതിപക്ഷ നേതാക്കളായ കെ. പി. രാജേന്ദ്രന്‍, കെ. സി. ജോസഫ്, വി.സി. കബീര്‍, പി. സി. ജോര്‍ജ്, എ. സി. ഷണ്‍മുഖദാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു












Click it and Unblock the Notifications