ശബരിമലയില്‍ ഹൃദ്രോഗമരണങ്ങള്‍ കൂടുന്നു
ശബരിമല: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തന്‍മാര്‍ക്കിടയില്‍ ഹൃദ്രോഗം മൂലം മരണമടയുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം തീര്‍ഥാടനം തുടങ്ങിയതിന് ശേഷം ഒമ്പത് അയ്യപ്പഭക്തന്‍മാരാണ് ശബരിമലയില്‍ ഹൃദയസ്തംഭനം മൂലം മരിച്ചത്. ശബരിമലയില്‍ തീര്‍ഥാടനത്തിന് തിരക്കേറുന്ന ദിവസങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. അതിനിടയില്‍ ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒമ്പത് ഹൃദ്രോഗമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ടെലി മെഡിസിന്‍, വെന്റിലേറ്റര്‍, ഓക്സിജന്‍ പാര്‍ലര്‍, ഇന്റന്‍സീവ് കൊറോണറി കേര്‍ യൂണിറ്റുകള്‍ തുടങ്ങിയ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ സന്നിധാനത്തും പമ്പയിലും ഏര്‍പ്പെടുത്തിയിട്ടും മരണങ്ങള്‍ കൂടിവരികയാണ്. കഴിഞ്ഞ മണ്ഡലം-മകരവിളക്ക് കാലത്ത് ഹൃദ്രോഗം മൂലം മരിച്ചത് 27 പേരാണ്. 2002-03ല്‍ 24ഉം 2001-02ല്‍ 22 പേരും മരിച്ചു.
12 ഹൃദ്രോഗ വിദഗ്ധരാണ് ശബരിമലയിലുള്ളത്. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും അമൃത ആശുപത്രിയിലും അപ്പോളോ ആശുപത്രിയിലും ഹൃദ്രോഗ വിദഗ്ധരുണ്ട്.
ഹൃദ്രോഗികളായ അയ്യപ്പഭക്തന്‍മാര്‍ സന്നിധാനത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പരിശോധന നടത്തേണ്ടതാണെന്ന് ശബരിമലയിലെ ചീഫ് മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. കെ. ശിവരാമന്‍ പറഞ്ഞു.
കടുത്ത തിരക്കും മല കയറുന്നതിനെ കുറിച്ച് അറിവില്ലാത്തതുമാണ് ശബരിമലയിലെ ഹൃദ്രോഗ മരണങ്ങളിലേക്ക് വഴിതെളിക്കുന്നത്. പലരും സാവധാനത്തിലും ഒരേ വേഗത്തിലും മല കയറുന്നതിന് പകരം ശരീരത്തിന് കൂടുതല്‍ ആയാസം കൊടുത്ത് അതിവേഗത്തില്‍ മല കയറാനാണ് ശ്രമിക്കുന്നത്. ഹൃദ്രോഗികള്‍ക്ക് ഇത് ദോഷം ചെയ്യും. പമ്പയിലുള്ള ആശുപത്രില്‍ രോഗികളെ എത്തിക്കുന്നതിനുള്ള കാലതാമസവും മരണം കൂടാന്‍ കാരണമാവുന്നു.
40 വയസിന് മുകളിലുള്ള തീര്‍ഥാടകര്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് മുന്‍കരുതലെന്ന നിലയില്‍ വൈദ്യപരിശോധന നടത്തേണ്ടതാണെന്ന് പമ്പ അമൃത ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ഡോ. ബാലു വൈദ്യനാഥന്‍ പറഞ്ഞു. ഹൃദ്രോഗികള്‍ നിര്‍ബന്ധമായും പരിശോധന നടത്തണം.