കാഞ്ചി: തമിഴ്നാടിന് സുപ്രിം കോടതി നോട്ടീസ്
ദില്ലി: ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി സമര്‍പ്പിച്ച ജാമ്യാപേക്ഷയിന്മേല്‍ സുപ്രിം കോടതി തമിഴ്നാട് സര്‍ക്കാരിന് നോട്ടീസ് നല്‍കി. ജയേന്ദ്ര സരസ്വതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇടക്കാല ജാമ്യം അനുവദിക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും ചീഫ് ജസ്റിസ് ആര്‍. സി. ലാഹോതിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അഭ്യര്‍ഥന തള്ളി. ശങ്കരാചാര്യരെ കാഞ്ചീപുരം മഠത്തിലേക്ക് പൊലീസ് കാവലോടെ മാറ്റണമെന്ന അഭ്യര്‍ഥനയും തള്ളി. ജാമ്യാപേക്ഷയില്‍ അവസാന വിധിമാത്രമേ പറയൂ എന്നതായിരുന്നു കോടതിയുടെ നിലപാട്.
ജനവരി ആറിന് മുമ്പായി കേസ് ഡയറി ഹാജരാക്കാന്‍ കോടതി തമിഴ് നാട് പൊലീസിനോട് ആവശ്യപ്പെട്ടു. ശങ്കരരാമനെ കൊലപ്പെടുത്തിയവര്‍ക്ക് നല്‍കാനായി ഐസിഐസിഐ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചുവെന്ന പൊലീസിന്റെ വാദം തെളിയിക്കുവാനായി ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചത് ആരാണെന്ന് തുടങ്ങിയ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാണ് നിര്‍ദേശം.
കേസിലെ രണ്ട് പ്രതികളായ രവണ്‍, രജനി എന്നിവര്‍ കുറ്റം സമ്മതിച്ചതായുള്ള മൊഴി ഹാജരാക്കാനും സുപ്രിം കോടതി ആവശ്യപ്പെട്ടു. കേസില്‍ വാദം കേള്‍ക്കുന്ന അടുത്ത ദിവസം കേസ് ഡയറിയും മുഴുവന്‍ രേഖകളും ഹാജരാക്കാമെന്ന് തമിഴ്നാട് സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രിം കോടതിയെ അറിയിച്ചു.
കാഞ്ചി മഠത്തിലെ ജീവനക്കാരനായ രാധാകൃഷ്ണനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നല്‍കിയ ജാമ്യാപേക്ഷയിന്മേല്‍ വാദം കേള്‍ക്കുന്നത് ജനവരി ആറ് വരെ മാറ്റിവച്ചു. ഇതിനായി ഹൈക്കോടതിയെ സമീപിക്കാനും സുപ്രിം കോടതി നിര്‍ദേശിച്ചു. ചെന്നൈ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് നേരിട്ട് സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു എന്നും അത് ശരിയല്ലെന്നു തമിഴ്നാട് സര്‍ക്കാരിന്റെ തുള്‍സി വാദിച്ചതിനെ തുടര്‍ന്നാണ് ജാമ്യത്തിന് ഹൈകോടതിയെ സമീപിയ്ക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്.
ശങ്കരരാമന്‍ കൊലക്കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന പൊതുതാത്പര്യ ഹര്‍ജിയും സുപ്രിം കോടതി തള്ളി.