വേളാങ്കണ്ണി: മലയാളികളുടെ മൃതദേഹം കണ്ടെത്തി
ചാലക്കുടി: വേളാങ്കണ്ണിയില്‍ കടല്‍ക്ഷോഭത്തില്‍ കാണാതായ അഞ്ചുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇവര്‍ അഞ്ചുപേരും തൃശൂര്‍ സ്വദേശികളാണ്.
ചാലക്കുടി അപ്പോളോ ടയേഴ്സ് ജീവനക്കാരന്‍ പന്തല്ലൂക്കാരന്‍ ജോണിയുടെ മകള്‍ നീനു(19), പുകയില വ്യാപാരി മഞ്ഞപ്രക്കാരന്‍ ഷാജിയുടെ മകള്‍ രേഷ്മ(5), കൊച്ചിന്‍ ഷിപ്യാര്‍ഡ് ജീവനക്കാരന്‍ കാരൂര്‍ അരീക്കാടന്‍ ജോണ്‍സന്‍(45), കിഴക്കേകോടാലി മാനാത്ത് പങ്കജാക്ഷന്റെ മകന്‍ മനോജ്(33), കൊടുങ്ങല്ലൂര്‍ സ്വദേശി അനഘ(3) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരില്‍ അനഘയുടേതൊഴികെ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ വേളാങ്കണ്ണിയില്‍ നിന്നുമാണ് കണ്ടെത്തിയത്.
നിനുവിന്റെയും ജോണ്‍സന്റെയും ശരീരങ്ങള്‍ വേളാങ്കണ്ണി കടല്‍ത്തീരത്തിനു സമീപമുള്ള ലോഡ്ജ് പരിസരത്തു നിന്നും രേഷ്മയുടേത് കടല്‍ത്തീരത്തു നിന്നുമാണ് കണ്ടെത്തിയത്.
ബാംഗ്ലൂരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ് നിനു. നിനുവിന്റെ അമ്മയുടെ സഹോദരന്റെ മകളാണ് മരിച്ച രേഷ്മ. ഇവരുടെ സഹോദരി ലിസിയുടെ ഭര്‍ത്താവാണ് ജോണ്‍സണ്‍. ക്രിസ്തുമസ് ആഘോഷത്തിനു ശേഷമാണ് ഈ സംഘം വേളാങ്കണ്ണിക്കു പുറപ്പെട്ടത്.
ചാലക്കുടിയില്‍ നിന്നും പുറപ്പെട്ട 18അംഗ സംഘത്തില്‍ ഇവര്‍ മൂന്നുപേരൊഴികെ ബാക്കിയെല്ലാവരും രക്ഷപ്പെട്ടു. ഇവരുടെ മൃതദേഹങ്ങളേറ്റു വാങ്ങാന്‍ ബന്ധുക്കള്‍ വേളാങ്കണ്ണിയിലേക്കു പുറപ്പെട്ടു.
ഭാര്യാപിതാവിനും ഭാര്യ റീനക്കും മകള്‍ അരുന്ധതിക്കുമൊപ്പമാണ് സ്വകാര്യ ബസ് ഡ്രൈവറായ മനോജ് വേളാങ്കണ്ണിയിലെത്തിയത്. ഇവരില്‍ മനോജൊഴികെയുള്ളവര്‍ രക്ഷപ്പെട്ടു.












Click it and Unblock the Notifications