ശ്രീലങ്കയില്‍ ആറായിരത്തിലേറെ മരണം
കൊളംബോ: പ്രകൃതിക്ഷോഭത്തില്‍ ശ്രീലങ്കയില്‍ മരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു. നൂറുകളക്കിനാളുകളെ കാണാതായിട്ടുണ്ട്. മരിച്ചവരില്‍ 70 വിദേശികളും 43 സുരക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തില്‍ അന്താരാഷ്ട്രസമൂഹത്തോട് ശ്രീലങ്കന്‍ സര്‍ക്കാരും രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന തമിഴ് പുലികളും സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ 800ലധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി തമിഴ്പുലികളുടെ രാഷ്ട്രീയവിഭാഗം നേതാവ് എസ്.പി തമിഴ്ശെല്‍വന്‍ അറിയിച്ചു. പുലികളുടെ സൈനിക ആസ്ഥാനമായ വാന്നിയില്‍ മാത്രം 800ളം പേര്‍ മരിച്ചിട്ടുണ്ട്.
ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ മേഖലകളിലായി 3,500ളം പേര്‍ മരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. തെക്കന്‍മേഖലയില്‍ കൂടുതലും കുട്ടികളും വയസായവരുമാണ് ദുരന്തത്തില്‍ പെട്ടത്.
റോഡുമാര്‍ഗം എത്താന്‍ സാധിക്കാത്ത പ്രശ്നബാധിത സ്ഥലങ്ങള്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി വിമാനമാര്‍ഗം സന്ദര്‍ശിച്ചു. തകര്‍ന്ന കെട്ടിടങ്ങളും മറ്റും നീക്കി മരിച്ചവരുടെ ശരീരങ്ങള്‍ പുറത്തെടുക്കാനും ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാനും പൊലീസ് നേതൃത്വത്തില്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ബീച്ചിനടുത്തുള്ള സുഖവാസകേന്ദ്രങ്ങളില്‍ നിന്നും ടൂറിസ്റുകളെ മറ്റിടങ്ങളിലേക്കു മാറ്റി. ചില ടൂറിസ്റുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
ബ്രിട്ടനില്‍ അവധിക്കാലാഘോഷത്തിനു പോയ ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ യാത്ര റദ്ദാക്കി മടങ്ങാനുള്ള ഒരുക്കത്തിലാണ്.












Click it and Unblock the Notifications