കാഞ്ചി: തെളിവുകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി
ദില്ലി: ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി മഠാധിപതിക്കു ബന്ധമുണ്ടെന്നും തെളിയിക്കുന്ന സൂക്ഷ്മമായ തെളിവുകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി തമിഴ്നാട് പൊലീസിനോടാവശ്യപ്പെട്ടു. വധക്കേസില്‍ ജാമ്യമാവശ്യപ്പെട്ട് മഠാധിപതി സമര്‍പ്പിച്ച ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ വക്കീലിനോട് ചീഫ് ജസ്റിസ് ആര്‍.സി ലാഹോട്ടിയ ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്.
കൊല്ലപ്പെട്ട ശങ്കരരാമന്‍ എഴുതിയ കത്തുകളല്ലാതെ മറ്റെന്തെങ്കിലും തെളിവു ഹാജരാക്കാനാവശ്യപ്പെട്ട കോടതിക്ക് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വക്കീല്‍ വ്യക്തമായ മറുപടി നല്‍കിയില്ല. കേസ് ഡയറിയും മറ്റുരേഖകളും കോടതിക്കു മുന്നില്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ വക്കീല്‍ കെ.ടി.എസ് തുളസി രേഖകള്‍ കേസില്‍ മഠാധിപതിക്കുള്ള ബന്ധം തെളിയിക്കുന്നവയാണെന്നു വാദിച്ചു.
മഠാധിപതിക്ക് കൊലയുമായി ബന്ധമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം ശരിയല്ലെന്ന് മഠാധിപതിക്കു വേണ്ടി ഹാജരായ സീനിയര്‍ വക്കീല്‍ ഫാലി നരിമാന്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസന്വ്വേഷണംനടത്തുന്ന തമിഴ്നാട് പൊലീസ് നിലപാടുകള്‍ മാറ്റുകയാണ്. കൊല നടത്തിയവര്‍ക്കു കൊടുക്കാന്‍ 50 ലക്ഷം ഐസിഐസിഐ ബാങ്കില്‍ നിന്നും മഠാധിപതി പിന്‍വലിച്ചുവെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ ഇങ്ങനെയുണ്ടായിട്ടില്ലെന്ന് മഠം വെളിപ്പെടുത്തിയപ്പോള്‍ ഒരു ഭൂമി വിറ്റുകിട്ടിയ പണമാണ് ഇതിനുപയോഗിച്ചതെന്നും കൊല നടക്കുന്നതു വരെ ഈ പണം കാഞ്ചി മഠാധിപതി തന്റെ മുറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും പിന്നീട് കൊല നടത്തിയവര്‍ക്കു കൈമാറിയെന്നും പൊലീസ് മാറ്റിപ്പറഞ്ഞു. എന്നാല്‍ ഭൂമി വിറ്റുകിട്ടിയ ആ പണം കഴിഞ്ഞ മെയ്മാസത്തില്‍ തന്നെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിക്ഷേപിച്ചതായി സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റുചെയ്ത മഠം മാനേജര്‍ വെളിപ്പെടുത്തിയതായും മഠാധിപതിയുടെ വക്കീല്‍ അറിയിച്ചു.
ഇതിനു വ്യക്തമായ വിശദീകരണം നല്‍കാന്‍ പ്രോസിക്യൂഷന്‍ വക്കീലിനു കഴിയാതെ വന്ന സാഹചര്യത്തില്‍ കൊലപാതകവുമായി സ്വാമിക്കു ബന്ധമുണ്ടെന്നു തെളിയിക്കുന്ന കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ മൂന്നുതവണ ആവര്‍ത്തിച്ച് കോടതിയാവശ്യപ്പെടുകയായിരുന്നു.