ഗുരുവായൂരില്‍ ജയ നല്‍കിയ സ്വര്‍ണക്കിരീടം പരിശോധിക്കും
ഗുരുവായൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച സ്വര്‍ണക്കിരീടം ആദായനികുതി വകുപ്പ് പരിശോധിക്കും. ചെന്നൈയിലെത്തുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കിരീടത്തിന്റെ മൂല്യനിര്‍ണയം നടത്തും.
ജനവരി എട്ടിന് ദേവസ്വം ലോക്കറില്‍ നിന്ന് സ്വര്‍ണക്കിരീടം പുറത്തെടുത്തതിന് ശേഷം ആദായനികുതി ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിനകത്തെ ഹാളില്‍ വച്ച് പരിശോധിക്കും.
2001 ജൂലൈ രണ്ടിനാണ് ജയലളിത ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാനെത്തിയപ്പോള്‍ 26 രത്നങ്ങള്‍ പതിച്ച സ്വര്‍ണക്കിരീടം നല്‍കിയത്. സ്വര്‍ണക്കിരീടത്തിന് 349 ഗ്രാം തൂക്കം വരും. അന്ന് ഒരു കൊമ്പനെയും ജയലളിത ഗുരുവായൂരില്‍ നടയിരുത്തിയിരുന്നു. ആനകള്‍ക്കുള്ള പരിചരണത്തിനായി 1,00,500 രൂപയും പായസം, വെണ്ണ, നെയ്യ് എന്നിവ നിവേദിക്കുന്നതിനായി 75,651 രൂപയും നല്‍കിയിരുന്നു.
സ്വര്‍ണക്കിരീടം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പലവട്ടം ആദായനികുതി വകുപ്പ് ഗുരുവായൂര്‍ ദേവസ്വത്തിന് കത്തുകളയച്ചിരുന്നു. എന്നാല്‍ ദേവസ്വം സ്വര്‍ണക്കിരീടം പരിശോധിക്കാന്‍ അനുവാദം നല്‍കിയിരുന്നില്ല. ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിക്കകള്‍ പരിശോധിക്കാന്‍ പുറത്തുനിന്നുള്ളവര്‍ക്ക് ദേവസ്വം അനുവാദം നല്‍കാറില്ല. ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിക്കകള്‍ ഗുരുവായൂരപ്പന്റേതായി കഴിഞ്ഞുവെന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണിത്.
എന്നാല്‍ സ്വര്‍ണക്കിരീടം പരിശോധിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് ഈയിടെ താക്കീത് നല്‍കിയിരുന്നു. ജനവരി എട്ടിന് ചെന്നൈ ആദായനികുതി കമ്മിഷണര്‍ പി. കെ. വിജയകുമാറിന് സ്വര്‍ണക്കിരീടം പരിശോധിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബുധനാഴ്ച ആദായനികുതി വകുപ്പില്‍ നിന്ന് കത്ത് ലഭിച്ചു. തുടര്‍ന്ന് ദേവസ്വം കമ്മിഷണറും മൂന്ന് സ്ഥിരാംഗങ്ങളും മാത്രമുള്ള ദേവസ്വം ബോര്‍ഡ് പരിശോധനക്ക് അനുവാദം നല്‍കാന്‍ തീരുമാനിച്ചു.
അതേ സമയം ഈ തീരുമാനത്തോട് എതിര്‍പ്പുമായി ഗുരുവായൂരപ്പ ഭക്തസംഘം തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഗുരുവായൂരപ്പന് നല്‍കുന്ന കാണിക്കകള്‍ പുറമെ നിന്നുള്ളവര്‍ക്ക് പരിശോധിക്കാന്‍ അനുവാദം നല്‍കരുതെന്നാണ് ഇവരുടെ വാദം.