ദാമോദരനെതിരെ വീണ്ടും വിമര്‍ശനവുമായി കുറുപ്പ്
കോഴിക്കോട്: മുന്‍ അഡ്വക്കറ്റ് ജനറല്‍ എം. കെ. ദാമോദരനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി അഡ്വ ജി. ജനാര്‍ദനക്കുറുപ്പ് രംഗത്തെത്തി. സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വിവാദത്തില്‍ എം. കെ. ദാമോദരനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന നിരവധി ആരോപണങ്ങള്‍ കുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു.
സൂര്യനെല്ലിക്കേസില്‍ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായത് എം. കെ. ദാമോദരന്‍ കേസില്‍ ഇടപെട്ട് കൃത്രിമം നടത്തിയതുകൊണ്ടാണ്. പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും രാജിവച്ച താന്‍ കേസ് അട്ടിമറിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
പണക്കാരും പിടിപാടുള്ളവരും ഉള്‍പ്പെട്ട കേസുകളിലെല്ലാം ഒരു ദാമോദരന്‍ ടച്ചുണ്ടാവും. ദാമോദരന് കേസില്‍ ഇടപെടാനും കൃത്രിമം നടത്താനും മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു പി. ശശിയും കൂട്ടുനിന്നു. പബ്ലിക് പ്രോസിക്യൂട്ടരെ നീക്കാന്‍ പ്രതികള്‍ ഹര്‍ജി കൊടുത്തപ്പോള്‍ അതിനെതിരെ ദാമോദരന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. പി. കെ. കുര്യനെ രക്ഷിക്കണമെന്നതായിരുന്നു ദാമോദരന്റെ താത്പര്യം. അതേ സമയം കുര്യന്‍ ശിക്ഷിക്കപ്പെടണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു.
വിവാദം സിപിഎമ്മിലെ വിഭാഗീയതകള്‍ക്ക് പുതിയ മാനം നല്‍കുന്ന സാഹചര്യത്തില്‍ വി. എസ്. അച്യുതാനന്ദനോടുള്ള തന്റെ കൂറ് ജനാര്‍ദനക്കുറുപ്പ് പ്രഖ്യാപിച്ചു. വി. എസ്. അച്യുതാനന്ദന്‍ 24 കാരറ്റ് മാറ്റുള്ള നേതാവാണെന്ന് അദ്ദേഹം പറഞ്ഞു.
53 വര്‍ഷമായി താന്‍ പാര്‍ട്ടി അംഗമാണ്. അതേ സമയം പാര്‍ട്ടി അംഗം പോലുമല്ലാത്ത ദാമോദരന് പാര്‍ട്ടിയോട് ഒരു കൂറുമില്ല. പാര്‍ട്ടിക്കെതിരെ കേസ് നടത്തി കോടിക്കണക്കിന് രൂപയാണ് ദാമോദരന്‍ സമ്പാദിക്കുന്നത്. ദാമോദരന്‍ അച്യുതാനന്ദനെതിരെ സുര്‍ജിത്തിന് പരാതി നല്‍കിയതിനെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് കുറുപ്പ് വ്യക്തമാക്കി.