ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ വളരെ നേരത്തെ ആസൂത്രണം ചെയ്തു
ദില്ലി: ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിന് 10 മാസം മുമ്പുതന്നെ ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി നേതാക്കള്‍ ഇതിന് ആസൂത്രണം ചെയ്തിരുന്നുവെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്‍ ജോയിന്റ് ഡയറക്ടര്‍ മലോയ് കൃഷ്ണധര്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നു.
അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി. വി. നരസിംഹറാവു പ്രശ്നം കൈകാര്യം ചെയ്ത രീതിയെ കുറിച്ച് പുസ്തകം ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ഓപ്പണ്‍ സീക്രട്ട്സ്- ഇന്ത്യാസ് ഇന്റലിജന്‍സ് അണ്‍വീല്‍ഡ് എന്ന പുസ്തകത്തില്‍ വിവാദം ഉയര്‍ത്തിയേക്കാവുന്ന പല വെളിപ്പെടുത്തലുകളുമുണ്ട്.
പഞ്ചാബ്, ജമ്മു കശ്മീര്‍ പ്രശ്നങ്ങളില്‍ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടതിന് രാജീവുമായി ഏറെയടുപ്പമുണ്ടായിരുന്ന ചിലരെ പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു.
ആഭ്യന്തരമന്ത്രിയായിരുന്ന ഭൂട്ടാ സിംഗിന്റെ തോല്‍വി ഉറപ്പുവരുത്തുന്നതിനായി രാജീവ് പണം നല്‍കിയെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. വി. പി. സിംഗ് സര്‍ക്കാരിനെ മറിച്ചിടുന്നതിനായി രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയോടെയും സഹായത്തോടെയും നടന്നതാണ് 1990ലെ മണ്ഡല്‍ പ്രക്ഷോഭമെന്ന് പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. ഇതിനായി ദില്ലിയില്‍ കോണ്‍ഗ്രസ് 20 ലക്ഷം രൂപയാണ് ചെലവിട്ടത്.
മുരളി മനോഹര്‍ ജോഷിയുടെ ഏകതായാത്ര പരാജയപ്പെട്ടതിന് ശേഷം സംഘ്പരിവാറിലെ ഉന്നത നേതാക്കള്‍ പങ്കെടുക്കുന്ന ഒരു സുപ്രധാന യോഗത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ താന്‍ നിയോഗിക്കപ്പെട്ടിരുന്നു. ഇന്ദിരാഗാന്ധിയുടെ വധത്തിന് തൊട്ടുപിന്നാലെ തീവ്രഹിന്ദുത്വ പരിപാടി നടപ്പിലാക്കുന്നതിന് ഉന്നത പുരോഹിതരുമായി ചേര്‍ന്ന് സംഘ്പരിവാര്‍ തീരുമാനിച്ചിരുന്നുവെന്ന്1992 ഫിബ്രവരിയില്‍ നടന്ന ആ യോഗത്തിന്റെ ഓഡിയോ, വീഡിയോ ടേപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്- പുസ്തകത്തില്‍ പറയുന്നു.
രാജീവ് ഭരണക്കാലത്ത് സംഘ്പരിവാറിന് തീവ്രഹിന്ദുത്വ പരിപാടി ഫലപ്രദമായി നടപ്പിലാക്കാനായില്ലെങ്കിലും ഹിന്ദുശക്തികള്‍ക്ക് രാഷ്ട്രീയത്തിലെ നിര്‍ണായകശക്തിയായി മാറാനുള്ള അവസരം എത്തിയിരിക്കുകയാണെന്ന് സംഘ്പരിവാറിന് ബോധ്യമുണ്ടായിരുന്നു.
1992 ഡിസംബറില്‍ ബാബ്റി മസ്ജിദ് തകര്‍ക്കുന്നതിന് ഫിബ്രവരിയില്‍ നടന്ന യോഗം പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഈ പദ്ധതി സുസംഘടിതമായി നടപ്പിലാക്കുന്നതിന് യോഗത്തില്‍ പങ്കെടുത്ത ആര്‍എസ്, ബിജെപി, വിഎച്ച്പി നേതാക്കള്‍ ധാരണയിലെത്തിയിരുന്നു.
അതേ സമയം പ്രകോപിതരായ ചില കര്‍സേവകരാണ് ബാബ്റി മസ്ജിദ് പൊളിച്ചതെന്നും നേതാക്കള്‍ അവരെ തടയാന്‍ ശ്രമിച്ചിരുന്നുവെന്നുമുള്ള പ്രചാരണമാണ് സംഘ്പരിവാര്‍ നേതാക്കള്‍ നടത്തിയത്.
യോഗത്തിന്റെ ടേപ്പുകള്‍ ഐബി മേധാവിക്ക് കൈമാറുമ്പോള്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവും ആഭ്യന്തരമന്ത്രിയായിരുന്ന എസ്. ബി. ചവാനും അതേ കുറിച്ച് വിവരം ലഭിക്കുമെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടായിരുന്നില്ല. എന്നാല്‍ എല്‍. കെ. അദ്വാനിയുടെയും സംഘത്തിന്റെയും ആസൂത്രണം തടയാന്‍ സര്‍ക്കാരില്‍ നിന്നും ഫലപ്രദമായ നടപടികളൊന്നുമുണ്ടായില്ല.
അയോധ്യ പ്രശ്നമുന്നയിച്ച് ഹിന്ദുത്വ തരംഗമുണര്‍ത്താനും അതുവഴി രാഷ്ട്രീയനേട്ടമുണ്ടാക്കാനും പറ്റിയ സമയമാണിതെന്ന് ഫിബ്രവരിയിലെ സംഘ്പരിവാര്‍ നേതാക്കളുടെ യോഗം വിലയിരുത്തിയിരുന്നു. ബാബ്റി മസ്ജിദ് തകര്‍ത്ത 1992 ഡിസംബര്‍ ആറിന് മാധ്യമപ്രവര്‍ത്തകനായി നടിച്ച് താന്‍ കര്‍സേവകരോടൊപ്പം കൂടിയതിനെ കുറിച്ച് ധര്‍ പുസ്തകത്തില്‍ പറയുന്നുണ്ട്.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ലിബര്‍ഹാന്‍ കമ്മിഷന് മുന്നില്‍ ഹാജരാവാന്‍ ഉന്നത ബിജെപി നേതാക്കള്‍ക്ക് സമന്‍സ് ലഭിക്കുകയും ചെയ്തതിന് ശേഷം എല്‍. കെ. അദ്വാനി തന്നെ രണ്ടു തവണ വിളിപ്പിച്ചിരുന്നുവെന്ന് ധര്‍ പറയുന്നു. വീഡിയോടേപ്പിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയാനായി അത് ഹാജരാക്കണമെന്ന് അദ്വാനി ആവശ്യപ്പെട്ടെങ്കിലും ടേപ്പിന്റെ കോപ്പി തന്റെ കൈയിലില്ലായിരുന്നു. ഐബിയുടെ ആര്‍ക്കൈവിലാണ് ടേപ്പുണ്ടായിരുന്നത്. ടേപ്പിന്റെ ഉള്ളടക്കത്തെ കുറിച്ച് താന്‍ അദ്ദേഹത്തെ ധരിപ്പിക്കുകയും ടേപ്പ് കിട്ടാനായി ഐബി ഡയറക്ടറെ സമീപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
അദ്വാനിയെ രക്ഷിക്കാനായി ടേപ്പ് തെളിവെന്ന നിലയില്‍ ഹാജരാക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഐബി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് താന്‍ പിന്നീടറിഞ്ഞത്.
മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരായ പ്രക്ഷോഭത്തിനായി കോണ്‍ഗ്രസ് ധാരാളമായി പണമിക്കിയിരുന്നുവെന്നതാണ് പുസ്തകത്തിലെ മറ്റൊരു വെളിപ്പെടുത്തല്‍. ദില്ലിയില്‍ മാത്രം 20 ലക്ഷം രൂപ പ്രക്ഷോഭത്തിനായി ചെലവിട്ടത്. രാജീവിന്റെ സഹോദരനായ സഞ്ജയ്ഗാന്ധി നടത്തിയതു പോലുള്ള ക്രൂരമായ ഒരു പരീക്ഷണമായിരുന്നു അത്. വി. പി. സിംഗ് സര്‍ക്കാരിനെ അട്ടിമറിക്കുക മാത്രമായിരുന്ന കോണ്‍ഗ്രസിന്റെയും രാജീവിന്റെയും ലക്ഷ്യം.
ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഈ പുസ്തകത്തിന്റെ രചനയില്‍ താന്‍ ഏര്‍പ്പെട്ടത് ഏറെ ആലോചിച്ചതിന് ശേഷമാണെന്ന് ധര്‍ പറഞ്ഞു. നിയമ പ്രശ്നങ്ങളെ കുറിച്ച് താന്‍ ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications