കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎഡ്: കുറ്റപത്രം സംബന്ധിച്ച വിധി ഫിബ്ര.14ന്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ബി എഡ് കോളജിനായി ലീഗ് നേതാക്കള്‍ മീനങ്ങാടി ബിഷപ്പില്‍നിന്ന് കോഴ ചോദിച്ചുവെന്ന കേസില്‍ പ്രതികള്‍ക്ക് കുറ്റപത്രം നല്‍കണമോയെന്നതു സംബന്ധിച്ച് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി ഫെബ്രവരി 14ന് വിധിപറയും.

കോളജ് അനുവദിക്കാന്‍ മാനന്തവാടി ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ ഫീലക്സിനോസിനോട് ലീഗ് നേതാക്കള്‍ കോഴ ചോദിച്ചുവെന്നു കാണിച്ച് മനുഷ്യാവകാശപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എം. ആര്‍. ഗോപാലകൃഷ്ണന്‍നായര്‍ തെളിവെടുപ്പ് നടത്തിയത്.

കേസില്‍ കുറ്റപത്രം നല്‍കുകയാണെങ്കില്‍ പ്രതികള്‍ക്കെതിരെ അഴിമതിനിരോധനനിയമം ഒമ്പതാംവകുപ്പു പ്രകാരം കേസെടുക്കാവുന്നതാണ്. ഹര്‍ജിക്കാരന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ ഫീലക്സിനോസ് മെത്രാപ്പൊലീത്ത, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി ടി. എം. ജേക്കബ്, പി. സി. ജോര്‍ജ്, റെജി പുത്തലത്ത്, ഫാ. ജോസ് വര്‍ഗീസ്, ഫാ. ജേക്കബ് മിഖായേല്‍ എന്നിവരില്‍നിന്നാണ് തെളിവെടുത്തത്.

കേസിലെ മുഖ്യസാക്ഷിയായ ബിഷപ്പിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എം. അശോകന്‍ ബോധിപ്പിച്ചു. ലീഗ് നേതാക്കളായ പി.സി. അഹമ്മദ്, പി. പി. വി. മൂസ, എന്‍. മമ്മൂട്ടി എന്നിവര്‍ മീനങ്ങാടിയിലെ അരമനയില്‍ എത്തി പണം ആവശ്യപ്പെട്ടു എന്നാണ് ബിഷപ്പ് ആദ്യം മൊഴിനല്‍കിയത്. എതിര്‍വിസ്താരത്തില്‍ ലീഗ് നേതാക്കള്‍ ഒരുമിച്ചല്ല അരമനയില്‍ എത്തിയതെന്നും മൊഴി നല്‍കി.

ഹര്‍ജിക്കാരനുവേണ്ടിയുള്ള വാദം അഡ്വ. കെ. രാംകുമാര്‍ ശനിയാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. കോഴക്കാര്യം മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ലെന്ന് വാദിഭാഗം വക്കീല്‍ രാംകുമാര്‍ ചൂണ്ടിക്കാട്ടി. ബിഷപ്പ് ഇക്കാര്യം തന്നോട് സംസാരിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രാഷ്ട്രീയകാരണങ്ങളാല്‍ മുഖ്യമന്ത്രി സത്യസന്ധതയെ കോടതിയില്‍ ബലികഴിക്കുകയായിരുന്നുവെന്നും വക്കീല്‍ പറഞ്ഞു.

ബിഷപ്പ് മുഖ്യമന്ത്രിക്ക് അയച്ച കത്ത്, മീനങ്ങാടിയില്‍ നടന്ന കോളേജ് ശിലാസ്ഥാപനച്ചടങ്ങിന്റെ നോട്ടീസ്, ചടങ്ങിന്റെ ചിത്രം എന്നിവ തെളിവുകളായി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X