ഐസ്ക്രീം: പിണറായിയുടെ വാദം പൊളിഞ്ഞു
തിരുവനന്തപുരം: ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരായി നടപടിയെടുക്കണമെന്ന് വി. എസ്. അച്യുതാനന്ദന്‍ വാദിച്ചതായി രേഖ വ്യക്തമാക്കുന്നു.
ഇതു സംബന്ധിച്ച് അന്നത്തെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ നടന്ന മിനിട്സ് ഫെബ്രവരി 10ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സെക്രട്ടറി പിണറായി വിജയനാണ് വായിച്ചത്. കുഞ്ഞാലിക്കുട്ടിക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന അന്നത്തെ പാര്‍ട്ടി സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ അഭിപ്രായത്തോട് അച്യുതാനന്ദന്‍ യോജിച്ചതായി മിനിട്സില്‍ പറയുന്നു.
വി. എസ് കൂടി പങ്കെടുത്ത യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിയെ പ്രശ്നത്തില്‍ നിന്നൊഴിവാക്കാന്‍ തീരുമാനമെടുത്തതെന്ന പിണറായിയുടെ പ്രസ്താവന വിവാദമുണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സത്യം തെളിയിക്കാന്‍ രേഖകള്‍ പരിശോധിക്കണമെന്ന് വി. എസ് കഴിഞ്ഞ പാര്‍ട്ടി യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതനുസരിച്ചാണ് മിനിട്സ് പരിശോധിച്ചത്.
ചടയന്‍ ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് ഐസ്ക്രീം പ്രശ്നം ചര്‍ച്ച ചെയ്തപ്പോള്‍ പാര്‍ട്ടി അംഗമായ ടി. പി. ദാസനും കേസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. ശ്രീദേവിക്ക് ഐസ്ക്രീം പാര്‍ലറിനുള്ള ലൈസന്‍സ് ലഭിക്കാന്‍ ഒത്താശ ചെയ്തുവെന്നതായിരുന്നു ദാസനെതിരെയുള്ള ആരോപണം. പാര്‍ട്ടി അംഗമാണെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ദാസനെതിരെ നടപടി സ്വീകരിക്കണമെന്നാണ് അന്ന് ചടയനും വി. എസും അഭിപ്രായപ്പെട്ടതെന്നും മിനിട്സിലുണ്ട്.
മിനിട്സ് വായിച്ച ശേഷം താന്‍ കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്ന് ഒഴിവാക്കിയത് വി. എസിന്റെ അറിവോടെയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പിണറായി വിജയന്‍ പ്രസ്താവിച്ചു. ഇതിനെ പാര്‍ട്ടി അംഗങ്ങള്‍ ചോദ്യം ചെയ്തു. തങ്ങള്‍ ഈ പ്രസ്താവന കേട്ടതാണല്ലോയെന്ന് പാര്‍ട്ടി അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തലതാഴ്ത്തി മൗനം പാലിക്കുകയാണ് പിണറായി ചെയ്തത്.