വി. എസ് പക്ഷം നാലാം ലോകം ഉന്നയിച്ചു
മലപ്പുറം: പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീര്‍പ്പുണ്ടാക്കിയ വിഷയങ്ങള്‍ വീണ്ടും ഉന്നയിക്കേണ്ടതില്ലെന്ന പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശം അവഗണിച്ച് വി. എസ് പക്ഷം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നാലാം ലോക സിദ്ധാന്തം ഉന്നയിച്ചു.
നാലാം ലോകക്കാരെ ഇപ്പോഴും പാര്‍ട്ടി സംരക്ഷിക്കുകകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അത് തടയേണ്ടതാണെന്നും വി. എസ് പക്ഷം പ്രവര്‍ത്തക റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. നാലാം ലോക വാദം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ പിണറായി വിജയനുള്‍പ്പെടെയുള്ള നേതാക്കള്‍ മൗനം പാലിച്ചുവെന്നതാണ് ഔദ്യോഗിക പക്ഷത്തിനെതിരെ വി. എസ് പക്ഷം ഉയര്‍ത്തിയ പ്രധാന വിമര്‍ശനം.
ഐസ്ക്രീം കേസും കോവളം കൊട്ടാരം സമരവും ചര്‍ച്ചയില്‍ വിഷയമായി. ഐസ്ക്രീം കേസില്‍ പിണറായി വിജയന്‍ തണുത്ത സമീപനം സ്വീകരിച്ചുവെന്നതാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനങ്ങളിലൊന്ന്. കോവളം കൊട്ടാരം പ്രശ്നത്തില്‍ വി. എസ്. അച്യുതാനന്ദന്‍ നടത്തിയ സമരത്തിന് കാര്യമായ പാര്‍ട്ടി പിന്തുണയുണ്ടായില്ലെന്ന് വി. എസ് അനുകൂലികള്‍ ചൂണ്ടിക്കാട്ടി.
അച്യുതാനന്ദനെതിരെയും യോഗത്തില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നു. വി. എസ് പാര്‍ട്ടിക്ക് അതീതനായ നേതാവിനെ പോലെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി പക്ഷക്കാരായ ചില പ്രതിനിധികള്‍ ആരോപിച്ചു.
ഇ. എം. എസ്. അക്കാദമിയുടെ നടത്തിപ്പില്‍ ഒട്ടേറെ പാളിച്ചകളും വീഴ്ചകളും ഉണ്ടായതായി ആരോപണമുയര്‍ന്നു. വി. എസ് പക്ഷത്തെ പ്രതിനിധികളാണ് ഇക്കാര്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സമ്മേളന നടപടികള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.