സിപിഎം: നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം
മലപ്പുറം: സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാനസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി ചര്‍ച്ചയിലാണ് വിഎസിനും പിണറായിക്കുമെതിരെ പ്രതിനിധികള്‍ ആഞ്ഞടിച്ചത്.
പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന പിബി അംഗം പ്രകാശ് കാരാട്ടിന്റെ അഭിപ്രായത്തിന് വിരുദ്ധമായി പെണ്‍വാണിഭക്കേസുകളെ കുറിച്ചുള്ള പരാമര്‍ശം വീണ്ടുമുയര്‍ന്നു. പാര്‍ട്ടി നേതൃത്വം പെണ്‍വാണിഭക്കേസുകള്‍ ഒതുക്കാന്‍ ശ്രമിച്ചെന്നതായിരുന്നു പ്രതിനിധികളുന്നയിച്ച പ്രധാന ആരോപണം.
സംസ്ഥാനകമ്മറ്റിയിലേക്ക് തെരഞ്ഞെടുപ്പ് അനിവാര്യമാകുമെന്നതാണ് പ്രതിനിധിചര്‍ച്ചകളുടെ ഗതി കാണിക്കുന്നത്. സമ്മേളനം സമാപിക്കുന്ന ഫെബ്രവരി 22 ചൊവ്വാഴ്ചയാണ് പുതിയ സംസ്ഥാനകമ്മറ്റിയേയും സെക്രട്ടറിയേയും തെരഞ്ഞെടുക്കുന്നത്. 20നു നടന്ന പ്രതിനിധിചര്‍ച്ചകളെ തുടര്‍ന്ന് മത്സരം കൂടാതെ തന്നെ കമ്മറ്റിയെ തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് പ്രചരണമുണ്ടായിരുന്നെങ്കിലും ചര്‍ച്ചകളില്‍ പ്രകടമായിക്കണ്ട ചേരിപ്പോര് മത്സരം നടക്കുമെന്ന സൂചന തന്നെയാണ് നല്‍കുന്നത്.
സംസ്ഥാനകമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യതിചലിച്ച് നേതാക്കളെ വ്യക്തിപരമായി ആക്രമിക്കാന്‍ പോലും തയ്യാറായ പ്രതിനിധികള്‍ മടിച്ചില്ലെന്നത് വിഎസ് പക്ഷവും അച്യുതാനന്ദന്‍ പക്ഷവും ഒത്തുതീര്‍പ്പിനു തയ്യാറല്ലെന്ന സൂചനകളാണു നല്‍കുന്നത്.
സംസ്ഥാന പാര്‍ട്ടി ഘടകത്തില്‍ ഏതുവിധേനയും ഐക്യം നിലനിര്‍ത്തണമെന്ന് ആഹ്വാനം നല്‍കി ദില്ലിയിലേക്കു തിരിച്ചുപോയ പാര്‍ട്ടിജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ വാക്കുകള്‍ ഇരുപക്ഷവും മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് പ്രതിനിധിചര്‍ച്ചകള്‍ തെളിയിക്കുന്നത്.