ബീഹാറില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി
പട്ന: കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെ ബീഹാര്‍, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഫെബ്രവരി 23 ബുധനാഴ്ച ആരംഭിച്ചു.
ബീഹാറിലെ 93ഉം ജാര്‍ഖണ്ഡിലെ 28ഉം മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ബുധനാഴ്ച നടക്കുന്നത്. വോട്ടെടുപ്പു പൂര്‍ത്തിയാകുന്നതോടെ ബീഹാര്‍ മുഖ്യമന്ത്രി റാബ്റി ദേവിയുടെയും ജെഎംഎം വിമതനേതാവ് സ്റീഫന്‍ മറാന്‍ഡിയുടെയുമുള്‍പ്പെടെ ബീഹാറിലെ 1329 സ്ഥാനാര്‍ത്ഥികളുടെയും ജാര്‍ഖണ്ഡിലെ 532 സ്ഥാനാര്‍ത്ഥികളുടെയും വിധി നിശ്ചയിക്കപ്പെടും. ബീഹാര്‍ നിയമസഭയിലെ പ്രതിപക്ഷനേതാവ് ഉപേന്ദ്ര കുശ്വയും കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവ് വിജയ്ശങ്കര്‍ ദുബെയും ജനവിധി തേടുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
വോട്ടെടുപ്പു കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണാമായിരുന്നു.വോട്ടെടുപ്പ് സമാധാനപരവും സുഗമവുമാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനും ബീഹാര്‍, ജാര്‍ഖണ്ഡ് സര്‍ക്കാരുകളും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലക്ക് ബീഹാറില്‍ 26,000ല്‍ കൂടുതല്‍ പേരെ അറസ്റു ചെയ്തിട്ടുണ്ട്. ബൂത്ത് പിടിച്ചെടുക്കുന്നവരെ കണ്ടാലുടന്‍ വെടി വയ്ക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
നേപ്പാളില്‍ നിന്നും മാവോയിസ്റ് തീവ്രവാദികള്‍ പ്രവേശിക്കുന്നതു തടയാന്‍ ഇന്‍ഡോ-നേപ്പാള്‍ അതിര്‍ത്തി അടച്ചു. 500 കമ്പനി പാരാമിലിട്ടറി സേനയെ വിവിധ മണ്ഡലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി കേന്ദ്രമന്ത്രി അഖിലേഷ് പ്രസാദ് സിംഹ്, ആര്‍ജെഡി എംപിമാരായ ഷരാബുദ്ദീന്‍, സാധു യാദവ്, എല്‍ജെപി എംപി സൂരജ്ബാന്‍ എന്നിവരെ തങ്ങളുടെ മണ്ഡലങ്ങളില്‍ പ്രവേശിക്കുന്നതു വിലക്കിയിട്ടുണ്ട്.
ഫെബ്രവരി 27 ഞായറാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുന്നത്.












Click it and Unblock the Notifications