അച്ചടക്ക നടപടി: ആന്റണിയും ഉമ്മന്‍ചാണ്ടിയും രണ്ടുതട്ടില്‍
തിരുവനന്തപുരം: ഐ ഗ്രൂപ്പിനെതിരെ അച്ചടക്ക നടപടി കൈകൊള്ളുന്നതു സംബന്ധിച്ച് എ. കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും രണ്ടുതട്ടില്‍. കരുണാകരനും മറ്റ് ഐ ഗ്രൂപ്പ് നേതാക്കള്‍ക്കുമെതിരെ നടപടി വേണമെന്ന് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കുന്നതിനെ ആന്റണി എതിര്‍ത്തു.
അച്ചടക്ക നടപടിയെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുയര്‍ന്ന യോഗത്തില്‍ സമാന്തപ്രവര്‍ത്തനം അനുവദിക്കേണ്ടതില്ലെന്ന് അന്തിമധാരണയായി. സമാന്തരപ്രവര്‍ത്തനം അച്ചടക്കലംഘനമായി കണക്കാക്കുമെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളുമായി ആന്റണിക്കുള്ള ഭിന്നത മറനീക്കി പുറത്തുവരുന്നതാണ് കെപിസിസി യോഗത്തില്‍ കണ്ടത്. ലോക്സഭാ സീറ്റ് നിര്‍ണയത്തിലും പരാജയത്തിലും തനിക്ക് മാത്രമാണ് പഴി കേള്‍ക്കേണ്ടി വന്നതെന്നും ഹൈക്കമാന്റ് പറഞ്ഞിട്ടാണ് താന്‍ രാജിവച്ചതെന്നുള്ള പ്രചാരണത്തിനെതിരെ ഒന്നും പറയാന്‍ തന്റെ കൂടെ നിന്നവര്‍ പോലും തയ്യാറായില്ലെന്നും ആന്റണി തുറന്നടിച്ചു.
താന്‍ സമ്വനയത്തിന്റെ ആളാണെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി എന്നാല്‍ സമന്വയം പാര്‍ട്ടിയെ തകര്‍ക്കുന്ന തരത്തിലാവരുതെന്ന് ചൂണ്ടിക്കാട്ടി. ഗുരുവായൂര്‍ ദേവസ്വം അധ്യക്ഷ സ്ഥാനത്തേക്ക് കരുണാകരന്‍ നിര്‍ദേശിച്ച പേര് അംഗീകരിക്കേണ്ടതില്ലെന്ന് മുരളി പോലും പറഞ്ഞിരുന്നു. രാജ്യസഭാ സീറ്റ് പ്രശ്നം ഉണ്ടായപ്പോള്‍ തന്നെ കരുണാകരനെതിരെ നടപടിയെടുക്കേണ്ടതായിരുന്നു. എന്നാല്‍ അന്ന് ആന്റണി അതിന് സമ്മതിച്ചില്ല- ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തി.
താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എല്ലാ കാര്യങ്ങളിലും പാര്‍ട്ടിയുമായി ആലോചിച്ച് മാത്രമേ തീരുമാനമെടുത്തിരുന്നൂള്ളൂവെന്ന് ആന്റണി പറഞ്ഞു. താന്‍ ആദ്യം കെപിസിസി പ്രസിഡന്റായ കാലം മുതല്‍ സമാന്തര പ്രവര്‍ത്തനങ്ങളും യോഗങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പല സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്പിക്കാന്‍ സംഘടിത ശ്രമുണ്ടായതായി ആന്റണി പറഞ്ഞു.
പ്രശ്നപരിഹാരത്തിന് ഒരു ശ്രമം കൂടി നടത്തണമെന്ന് പി. ജെ. കുര്യനും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications