കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വസ്ഥന്‍ കാല് മാറി, മുരളിയ്ക്ക് അടി തെറ്റി

  • By Staff
Google Oneindia Malayalam News

തിരുവനനന്തപുരം: മുരളിയോടൊപ്പം നിന്ന കോഴിക്കോട് ഡിസിസി അദ്ധ്യക്ഷന്‍ വീരാന്‍ കുട്ടി കാല് മാറിയതാണ് ഒടുവില്‍ മുരളിയ്ക്ക് വിനയായത്. മേഖലാ റാലി നടത്താന്‍ കഴിയില്ലെന്ന് ഹൈകമാണ്ട് അറിയിച്ചതിനെ തുടര്‍ന്ന് റാലി ജില്ലാ റാലിയാക്കി മാറ്റാനായിരുന്നു ഐപക്ഷം ശ്രമിച്ചത്.

റാലി ജില്ലാ റാലിയാണെന്ന് കാണിച്ച് ഹൈകമാണ്ടിന് കത്ത് നല്‍കാന്‍ മുരളി വീരാന്‍ കുട്ടിയോട് ആവശ്യപ്പെട്ടെങ്കിലും വീരാന്‍ കുട്ടി അതിന് തയ്യാറായില്ല. മുരളിയ്ക്കെതിരെ നടപടി എടുക്കാന്‍ പിന്നെ ഹൈകമാണ്ട് അമാന്തം കാണിച്ചില്ല. സാധാരണ പ്രശ്നം വൈകിച്ച് പരിഹാരം കാണുക എന്ന കോണ്‍ഗ്രസിന്റെ പൊതു തന്ത്രത്തിന് വിരുദ്ധമായിരുന്നു ഈ നടപടി. പതിവ് രീതിയിലാണെങ്കില്‍ റാലി നടക്കുന്ന മാര്‍ച്ച് ഒമ്പത് ബുധനാഴ്ച ഉച്ചയോടെ മാത്രമേ ഇത്തരത്തില്‍ ഒരു സസ്പന്‍ഷന്‍ ഉണ്ടാകാറുള്ളു. എന്നാല്‍ ആ കണക്ക് കൂട്ടല്‍ മുരളിയ്ക്ക് തെറ്റി എന്ന് വേണം കരുതാന്‍.

ഐവിഭാഗത്തിനെ അവഗണിയ്ക്കുന്നെന്ന പരാതിയുമായി തുടങ്ങിയ സമരം ഇതോടെ പുത്തന്‍ തലത്തില്‍ എത്തിയിരിയ്ക്കുകയാണ്. കരുണാകരനെതിരെ ഒരു നടപടിയും സ്വീകരിയ്ക്കാതെ മുരളിയ്ക്കെതിരെ മാത്രം നടപടി സ്വീകരിച്ചത് കേരളത്തിലെ എ വിഭാഗത്തിന്റെ പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടി-ആര്യാടന്‍ വിഭാഗത്തിന്റെ തന്ത്രമാണെന്ന് വേണം കരുതാന്‍. ഇവരുടെ ഉപദേശങ്ങള്‍ക്ക് സോണിയ വഴങ്ങിയിരിയ്ക്കുകയാണ്.

ആദ്യഘട്ടത്തില്‍ കരുണാകരനുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിയ്ക്കാന്‍ ഹൈകമാണ്ട് ശ്രമിച്ചു. ചര്‍ച്ചയ്ക്കായി വരണാധികാരി എന്ന പേരിട്ട് കൃഷ്ണസ്വാമിയെ തിരുവനന്തപുരത്തേയ്ക്ക് അയച്ചു. കൃഷ്ണസ്വാമി നടത്തിയ ചര്‍ച്ചയില്‍ ജില്ലാ വരണാധികാരികളെ സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവരാനും ഏപ്രില്‍ 15 നകം സംഘടനാ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായിരുന്നു. തുടര്‍ന്ന് പതിവ് പോലെ പ്രശ്നങ്ങള്‍ക്ക് ഒരു ഒത്തു തീര്‍പ്പ് ഉണ്ടാവുമെന്ന അവസ്ഥ മാര്‍ച്ച് ഏഴ് തിങ്കളാഴ്ച രാത്രി ഉണ്ടായതാണ്. ചില മേഖലാ റാലികള്‍ റദ്ദാക്കുമെന്ന് കരുണാകരന്‍ പറയുകയും ചെയ്തു.

എന്നാല്‍ കൂടുതല്‍ നേട്ടങ്ങള്‍ക്കായുള്ള തന്ത്രങ്ങളാണ് മുരളിയെ കുഴിയില്‍ ചാടിച്ചതെന്ന് കരുതുന്നു.

ഇനി കരുണാകരന്‍ എന്ത് സമീപനം എടുക്കും എന്ന് കണ്ട് അറിയണം. മുരളി കരുണാകരനുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ പ്രതികരിയ്ക്കൂ എന്നാണ് പറയുന്നത്.

ഐ വിഭാഗത്തെ പൂര്‍ണ്ണമായും ഒതുക്കി ഉമ്മന്‍ ചാണ്ടി പക്ഷത്തിന് മേല്‍കൈ നേടാനുള്ള കേരളത്തിലെ കോണ്‍ഗ്രസിന്റെ കളിയുടെ പരിണത ഫലമാണിത്. ഇത് ഉമ്മന്‍ ചാണ്ടിയുടെ വിജയമാണ് കാണിയ്ക്കുന്നത്.

എന്നാല്‍ എ വിഭാഗത്തിന്റെ വിഗ്രഹമായ ആന്റണി അനുരഞ്ജനത്തിന്റെ വഴിയാണ് ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യവും ഹൈകമാണ്ട് തള്ളി എന്നതാണ് ശ്രദ്ധേയമായ കാര്യം. മുരളിയുടെ സസ്പന്‍ഷനെക്കുറിച്ച് ആന്റണി അഭിപ്രായ പ്രകടനം നടത്തിയിട്ടുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X